തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ബുധനാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂരിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ജൂലായ് ആറിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പാർട്ടി ഭാരവാഹിയോഗം നടക്കുന്നതിനാൽ എത്താനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
കുഴൽപ്പണ വിവാദത്തിൽ ബി.ജെ.പി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അദ്ധ്യക്ഷൻ അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്. ഏത് കേസിലും ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
'സുരേന്ദ്രൻഹാജരാകുന്നത് രണ്ടാംനോട്ടീസിൽ"
കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത് വീണ്ടും നോട്ടീസ് കൊടുത്തതോടെ. ആദ്യ നോട്ടീസ് കിട്ടിയപ്പോൾ 13 വരെ ഹാജരാകാനാകില്ലെന്ന് സുരേന്ദ്രൻ അറിയിച്ചിരുന്നു.
14ന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം രണ്ടാമത്തെ നോട്ടീസ് അയച്ചു. ഹാജരാകാതിരിക്കുന്നത് മറ്റ് നടപടികളിലേക്ക് നയിക്കുമെന്ന് സൂചനയുണ്ടായിരുന്നു. വിവര ശേഖരണത്തിനായാണ് വിളിപ്പിക്കുന്നതെന്ന് നോട്ടീസിലുണ്ട്. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കളിൽ നിന്ന് വിവരം ശേഖരിച്ചിരുന്നു. ഏപ്രിൽ മൂന്നിന് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കവർന്ന കേസിൽ 22 പ്രതികളാണ് അറസ്റ്റിലായത്. ഒന്നരക്കോടിയോളം രൂപ കണ്ടെടുത്തു.
'വി.ഡി. സതീശനെക്കൂടി മന്ത്രിയാക്കണം"
കിറ്റെക്സ് കമ്പനി കേരളം വിട്ടതിൽ കേന്ദ്ര സഹകരണമന്ത്രാലയത്തിന് എതിരായും സി.പി.എമ്മിനെ പിന്തുണച്ചും നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെക്കൂടി പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പരിഹസിച്ചു. അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി മാറ്റി നിറുത്തരുത്. ഒരു വകുപ്പുകൂടി സൃഷ്ടിച്ച് പിണറായിയെ പിന്തുണയ്ക്കുന്ന മന്ത്രിയാക്കണം. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു പരാമർശം. കിറ്റെക്സ് തനിയെ പോയതാണോ, അവരെ ചവിട്ടിപ്പുറത്താക്കിയതല്ലെയെന്നും സുരേന്ദ്രൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |