തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചും വിജിലൻസും കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രംഗത്തിറങ്ങിയിട്ടും ഭരണസമിതിക്കെതിരെ അന്വേഷണമില്ല. വിവരം തിരക്കാൻ പോലും ഇവരെ ആരും വിളിപ്പിച്ചില്ല. 104 കോടിയുടെ തട്ടിപ്പുണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്. ഇതിന് കൂട്ടുനിന്നത് ഭരണസമിതിയാണെന്ന് ഓഡിറ്റ് വിഭാഗവും റിപ്പോർട്ട് ചെയ്തിരുന്നു.
അരനൂറ്റാണ്ടായി സി.പി.എം ഭരിക്കുന്ന ബാങ്കിൽ 2012 മുതൽ തട്ടിപ്പുണ്ടെന്നാണ് കണ്ടെത്തിയത്. ഇക്കാലയളവിലെ സമിതി തന്നെയായിരുന്നു തട്ടിപ്പ് പുറത്തായ ജൂലായ് 17നും ഭരിച്ചിരുന്നത്. തട്ടിപ്പ് പുറത്തായതോടെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.
അതിനിടെ തട്ടിപ്പ് തിരുത്താൻ ശ്രമിക്കാത്തതിന് ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം പുറത്താക്കി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളുമായിരുന്ന എം.ബി. ദിനേഷ്, ടി.എസ്. ബൈജു, അമ്പിളി മഹേഷ്, എൻ. നാരായണൻ എന്നിവർ സസ്‌പെൻഷനിലാണ്. ഇവർ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. കെ.കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 2016ലാണ് അധികാരത്തിലെത്തിയത്.
ബാങ്ക് ഭരണസമിതിയുടെ അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതികൾ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.
പ്രതികൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. ബാങ്ക് ജീവനക്കാരായ ടി.ആർ. സുനിൽകുമാർ, എം.കെ. ബിജു എന്നീ ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് കമ്മിറ്റി അംഗം സി.കെ. ജിൽസിനെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |