കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ സി.പി,എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ടരമണിക്കൂറാണ് ബിജുവിനെ ഇ.ഡി ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, പാർട്ടി അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്നീ വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് ഇ.ഡി നീക്കം.
രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറിലേറെയാണ് ഇ.ഡി ബിജുവിനെ ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സി.പി.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ആർ.സി ബുക്ക് പണയം വച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നൽകിയിട്ടില്ലെന്നും ബിജു പറഞ്ഞു,
അതേസമയം കരുവന്നൂർ ബാങ്കിന് പുറമേ സംസ്ഥാനത്തെ മറ്റ് സഹകരണ ബാങ്കുകളിലെ തട്ടിപ്പും തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. തട്ടിപ്പ് നടത്തിയ ബാങ്കുകൾക്കെതിരെ സമരം ശക്തമാക്കും. സഹകരണമേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി സഹകരണ സെല്ലുകളുടെ പ്രവർത്തനവും ശക്തിപ്പെടുത്തും.
കരുവന്നൂർ തട്ടിപ്പിൽ സി.പി.എം നേതാക്കളെ വിളിച്ചുവരുത്തി ഇ.ഡി ചോദ്യം ചെയ്യൽ തുടരുമ്പോഴാണ് മറ്റ് തട്ടിപ്പുകളും ബി.ജെ.പി ഉയർത്തിക്കൊണ്ടുവരുന്നത്. സി.പി.ഐ, കോൺഗ്രസ് നേതൃത്വത്തിലുള്ള ബാങ്കുകളടക്കമാണിത്. പലയിടത്തും നിക്ഷേപകരെ ഉൾപ്പെടുത്തി സമരസമിതി രൂപീകരിച്ചുവരികയാണ്. സി.പി.എം നേതൃത്വത്തിലുള്ള തൃശൂർ കുട്ടനെല്ലൂർ സഹ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 18ന് സമരസമിതിയുണ്ടാക്കും. ഇവിടെ 100 കോടി തട്ടിച്ചെന്നാണ് ആരോപണം.
സി.പി.ഐ നേതൃത്വത്തിലുള്ള പറപ്പൂക്കര പഞ്ചായത്ത് പട്ടികജാതി സഹ.സംഘത്തിൽ രണ്ടരക്കോടി തട്ടിച്ചതായും ആരോപണമുണ്ട്. അറസ്റ്റ് വാറണ്ടും കേസെടുക്കാൻ കോടതി ഉത്തരവുമുണ്ടെങ്കിലും പൊലീസ് നടപടിയില്ല. പുത്തൂർ സഹ. ബാങ്കിൽ കോൺഗ്രസ് ഭരണകാലത്ത് 36 കോടിയുടെ തട്ടിപ്പുണ്ടായി. ഇ.ഡിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് നീക്കം. നിലവിൽ സി.പി.എമ്മാണ് ഭരിക്കുന്നത്.
കണ്ടല, മാവേലിക്കര, കോന്നി, മാരായമുട്ടം ഉൾപ്പെടെയുള്ള സഹ. ബാങ്ക് തട്ടിപ്പിനെതിരെയും സമരം ശക്തമാക്കാനാണ് തീരുമാനം. സഹകരണ തട്ടിപ്പ് സംബന്ധിച്ച് പൊലീസിലുള്ള കേസുകളുടെ കണക്കെടുത്ത് അവയെക്കുറിച്ചും ഇ.ഡിക്ക് പരാതി നൽകിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |