തിരുവനന്തപുരം: സോളാർ വിവാദനായികയുടെ പീഡന പരാതിയിലെടുത്ത കേസിൽ സി.ബി.ഐ മുൻമന്ത്രിയും എം.എൽ.എയുമായ കെ.ബി. ഗണേശ് കുമാറിന്റെ മൊഴിയെടുത്തു. മൂന്നുദിവസം മുമ്പ് തിരുവനന്തപുരത്തായിരുന്നു മൊഴിയെടുക്കൽ. കേസിൽ ഗണേശ് പ്രതിയോ സാക്ഷിയോ അല്ലാത്തതിനാൽ പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ ആരോപണത്തെക്കുറിച്ചുമാണ് ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട് ഗണേശ്കുമാറിന്റെ പി.എ പ്രദീപ്കുമാറിനും ബന്ധു ശരണ്യ മനോജിനും ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ നോട്ടീസയച്ചു.
കേസിൽ പ്രതികളായ മുൻമുഖ്യമന്ത്റി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്നും സൂചനയുണ്ട്. നേതാക്കൾക്കെതിരായ ആരോപണത്തിന് പിന്നിൽ ഗണേശ് കുമാറാണെന്ന് ഇവർ മൊഴി നൽകിയതായാണ് വിവരം. നേതാക്കളെ കേസിൽ കുടുക്കാൻ ശ്രമിച്ചത് ഗണേശ്കുമാറാണെന്ന് ശരണ്യ മനോജും വെളിപ്പെടുത്തിയിരുന്നു. ഉമ്മൻചാണ്ടിക്കും പ്രമുഖർക്കുമെതിരെ 25 പേജുള്ള കത്ത് സോളാർ കേസിലെ പരാതിക്കാരി ജുഡിഷ്യൽ കമ്മിഷനു നൽകിയിരുന്നു. അറസ്റ്റിലായി പത്തനംതിട്ട ജയിലിൽ കഴിഞ്ഞപ്പോൾ എഴുതിയ ആ കത്തിൽ 21 പേജാണ് ഉണ്ടായിരുന്നതെന്നും പിന്നീട് നാല് പേജ് കൂട്ടിച്ചേർത്തതാണെന്നുമാണ് ആരോപണം. ഹൈബി ഈഡൻ എം.പിയെ കഴിഞ്ഞദിവസം കൊച്ചിയിൽ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |