പാലക്കാട്: ഇടുക്കിയിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കിയ വിഷയത്തിൽ പ്രതികരണവുമായി പട്ടയം അനുവദിച്ച കാലത്തെ റവന്യു മന്ത്രിയും സി.പി.ഐ നേതാവുമായ കെ.ഇ. ഇസ്മായിൽ. പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. അനധികൃത പട്ടയങ്ങൾ നൽകിയിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. അർഹതയില്ലാത്ത പട്ടയം ഏതാണെങ്കിലും അത് റദ്ദാക്കണം. മൂന്നാറിലും പരിസരപ്രദേശങ്ങളിലും വർഷങ്ങളായി കുടിൽകെട്ടി താമസിക്കുന്ന തികച്ചും അർഹരായവർക്കാണ് അന്ന് പട്ടയം നൽകിയത്. വേറെ നിവൃത്തിയില്ലാതെ വ്യക്തികൾ കൈവശപ്പെടുത്തി താമസിക്കുന്ന സ്ഥലങ്ങൾക്കാണ് സാധാരണഗതിയിൽ പട്ടയം കൊടുക്കേണ്ടത്.
അന്ന് പട്ടയം നൽകിയതിൽ കൂടുതലും രണ്ടു സെന്റിൽ താഴെയുള്ളവർക്കാണ്. സി.പി.എം ഓഫീസും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. അവർക്ക് കൂടുതൽ സ്ഥലം നൽകി. ആ സ്ഥലം ഏറെക്കാലമായി അവർ കൈവശം വച്ചതാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം.എം. മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? ഞാനും മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ട്. വി.എസിന്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽ.ഡി.എഫ് തന്നെ വിലയിരുത്തിയതാണ്. പട്ടയം റദ്ദാക്കാനുള്ള ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ അല്ലെന്നും ഇസ്മായിൽ പറഞ്ഞു.
രവീന്ദ്രൻ പട്ടയം റദ്ദാക്കിയത് നിയമാനുസൃതമാക്കാൻ: കോടിയേരി
ഇടതു സർക്കാരിന്റെ 2019ലെ തീരുമാനപ്രകാരമാണ് രവീന്ദ്രൻ പട്ടയം റദ്ദാക്കിയതെന്നും 60 ദിവസത്തിനകം അപേക്ഷ നൽകിയാൽ അർഹരായവർക്ക് പട്ടയം നിയമാനുസൃതമായി നൽകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 2019ൽ മറ്റ് പട്ടയങ്ങൾ പരിശോധിച്ചപ്പോഴാണ് രവീന്ദ്രൻ പട്ടയം നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയത്. ഇവ റദ്ദാക്കി നിയമാനുസൃതമാക്കാൻ തീരുമാനിച്ചത് എൽ.ഡി.എഫിന്റെ നയ തീരുമാനമാണ്. നിലവിൽ രവീന്ദ്രൻ പട്ടയമുള്ളവർക്ക് വായ്പ പോലും കിട്ടില്ല. ഇക്കാര്യത്തിൽ സി.പി.ഐ ഉൾപ്പെടെ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ഇതിന്റെ ഭാഗമായി ഇപ്പോൾ ആരെയും ഒഴിപ്പിക്കില്ല. രവീന്ദ്രൻ പട്ടയ ഭൂമിയിൽ ഹോട്ടലുകളും റിസോർട്ടുകളും ഉണ്ടെങ്കിൽ പരിശോധിച്ച് നിയമാനുസൃതമായ തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |