കൊച്ചി: ലൈംഗികാതിക്രമ കേസുകളിലെ ഇരകൾക്കെതിരെ സൈബർ ആക്രമണം നടത്താൻ പ്രത്യേക സംഘങ്ങളുണ്ടെന്ന് ഹൈക്കോടതി . പീഡനത്തിനിരയായവർ പരാതി ഉന്നയിക്കുമ്പോൾ, പരാതി നൽകാൻ എന്തുകൊണ്ട് വൈകിയെന്നാണ് സൈബറിടങ്ങളിൽ ചോദിക്കുന്നത്. സ്വകാര്യതയ്ക്കു നേരെയുള്ള ആക്രമണമാണിത്. പീഡനക്കേസിലെ അന്വേഷണ ഘട്ടത്തിലാണ് ഇരകൾ ഏറെ വെല്ലുവിളി നേരിടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെത്തുടർന്ന് ഭീഷണി നേരിടുന്നതായി ഒരു കേസിലെ ഇര നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.പീഡനക്കേസുകളിൽ പൊലീസുകാർ തന്നെ മദ്ധ്യസ്ഥത വഹിച്ച് ഒത്തുതീർപ്പുണ്ടാക്കുന്ന സാഹചര്യമുണ്ട്. ഇരകൾക്ക് സ്റ്റേഷനിലെത്താതെ പരാതി നൽകാൻ കഴിയുന്ന സംവിധാനം വേണം. ഇതിനായി ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കണം. ഇതിൽ ലഭിക്കുന്ന പരാതികൾ അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറണം. സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ പരാതിക്കാരിയെ ചെന്നു കണ്ട് പരാതി രേഖപ്പെടുത്തണം. ഇരകളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ഇതടക്കമുള്ള നടപടികൾ അനിവാര്യമാണെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |