തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സർക്കാർ. പി.എസ്.സിക്ക് വിട്ടുകൊണ്ട് കേരള നിയമസഭ പാസാക്കിയ നിയമം തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് നേരത്തേ മുസ്ലിം സംഘടനകളുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. മരവിപ്പിച്ച തീരുമാനമാണ് ഇപ്പോൾ പൂർണമായും പിൻവലിച്ചിരിക്കുന്നത്.
പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ യാതൊരു തുടർനടപടിയും എടുത്തിട്ടില്ലെന്നും, നിയമനങ്ങൾക്കായി പുതിയ സംവിധാനം ഏർപ്പെടുത്തി നിയമഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉപക്ഷേപത്തിന് മറുപടിയായി പറഞ്ഞു.
പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനുള്ള നിയമനിർമ്മാണത്തിൽ മുസ്ലീം സംഘടനകൾ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഇതൊരു പൊതു പ്രശ്നമായി ഉയർന്നു വന്നപ്പോൾ, ,വിഷയത്തിൽ തുറന്ന കാഴ്ചപ്പാടോടു കൂടി മാത്രമേ സർക്കാർ നടപടി സ്വീകരിക്കൂവെന്ന് മുസ്ലീം സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. . ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് കേന്ദ്രസർക്കാരിന്റെ പക്ഷപാതപരമായ നയത്തിന്റെ ഗണത്തിൽ വരുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര നടപടിയും കേരള സർക്കാരിന്റെ നടപടിയും താരതമ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം രഹസ്യമായെടുത്തതല്ല. സഭയിൽ ചർച്ച ചെയ്ത് പാസാക്കിയതാണ്. അന്ന് മുസ്ലിംലീഗ് ഉയർത്തിയ ഒരേയൊരു പ്രശ്നം താൽക്കാലിക ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാനിടയാക്കരുതെന്നാണ്. അക്കാര്യത്തിൽ സംരക്ഷണമുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ മുസ്ലിംലീഗ് ഇതൊരു പ്രശ്നമായി ഉന്നയിക്കുകയായിരുന്നു.പി.എസ്.സിക്ക് വിടരുതെന്ന് ലീഗ് ആവശ്യപ്പെട്ടില്ലെന്നത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് അംഗങ്ങൾ പറഞ്ഞെങ്കിലും മുഖ്യമന്ത്രി അതംഗീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |