കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ സംസ്ഥാന വനിതാ കമ്മിഷനിൽ പരാതി നൽകി. ഫേസ്ബുക്കിലൂടെയാണ് തഹ്ലിയ ഇക്കാര്യം അറിയിച്ചത്.
കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവിക്ക് ഇ-മെയിലിലൂടെ നൽകിയ പരാതിയുടെ സ്ക്രീൻഷോട്ടും ഉള്ളടക്കവും ഫേസ്ബുക്കിൽ നൽകിയിട്ടുണ്ട്. സി.പി.എം സംസ്ഥാന സമ്മേളനത്തിനിടെ കമ്മിറ്റിയിൽ 50 ശതമാനം വനിതാ സംവരണം ഉണ്ടാകുമോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾ ഈ പാർട്ടി കമ്മിറ്റിയെ തകർക്കാൻ ശ്രമിക്കുകയാണോ എന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇതിനെതിരെയാണ് തഹ്ലിയ പരാതി നൽകിയിരിക്കുന്നത്.
കോടിയേരി മാപ്പ് പറയണം: ജെബി മേത്തർ
തിരുവനന്തപുരം: സി.പി.എം സമ്മേളനത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ ആവശ്യപ്പെട്ടു. പാർട്ടിയിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സംവരണം നൽകിയാൽ പാർട്ടി തകരുമെന്ന് പറയുന്ന കോടിയേരിയെ തിരുത്തിക്കാൻ സി.പി.എം. മഹിളാ നേതാക്കൾ തയ്യാറാവണം. വൃന്ദാ കാരാട്ടും പി.കെ. ശ്രീമതിയും നിലപാട് വ്യക്തമാക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
വനിതാ കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദീകരണം നല്കും : കോടിയേരി
മട്ടന്നൂർ: സ്ത്രീ പ്രാതിനിധ്യത്തിന് ഏറെ പ്രാധാന്യം നല്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണൻ. സംസ്ഥാന സെക്രട്ടറിയേറ്റിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച പരാമർശം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ,ഹരിത നേതാക്കൾ വനിതാ കമ്മിഷന് പരാതി നല്കിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻപത് ശതമാനം സംവരണം സംസ്ഥാന കമ്മിറ്റിയിൽ കൊടുക്കുമോയെന്ന് ചോദിച്ചാൽ അത് പ്രായോഗികമല്ലെന്നാണ് ഉദ്ദേശിച്ചത്. കുസൃതി ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ആ സന്ദർഭത്തിൽ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയംപി.ജയരാജൻ വിഷയത്തിൽ ഫേസ്ബുക്കിൽ ആരെങ്കിലും പറഞ്ഞതിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |