കൊച്ചി: ഡോക്ടറായ ജോ ജോസഫിനെ രംഗത്തിറക്കി തൃക്കാക്കര പിടിക്കാനിറങ്ങിയ ഇടതുമുന്നണി മണ്ഡലത്തിലെ ഐ.എം.എ അംഗങ്ങളായ ആയിരത്തോളം ഡോക്ടർമാരുടെ വോട്ടുകളിലും പ്രതീക്ഷയർപ്പിച്ച് തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ഐ.എം.എ അംഗം കൂടിയാണ് ജോ ജോസഫ്. ഈ ഡോക്ടർ വോട്ടർമാരുടെ പിന്തുണ ജോയ്ക്ക് ലഭിക്കുമെന്നും അവരുടെ ഭൂരിഭാഗം വോട്ടുകളും തങ്ങൾക്ക് കിട്ടുമെന്നുമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ. ജെ. ജേക്കബും ഐ.എം.എ അംഗമായിരുന്നു. ഡോക്ടർ വോട്ടുകൾ സമാഹരിക്കാൻ അദ്ദേഹത്തിന്റെ സഹായവും ലഭിക്കും. പാർട്ടി അറിയിച്ചാലുടൻ പ്രാചാരണത്തിനിറങ്ങുമെന്ന് ജെ. ജേക്കബ് പറഞ്ഞു. എൽ.ഡി.എഫിന് നൂറുശതമാനം വിജയം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യു.ഡി.എഫ് അനുഭാവമുള്ള ഡോക്ടർമാരുടെ വോട്ടുകൾ ചോരാതിരിക്കാനും പിന്തുണ ഉറപ്പാക്കാനും കോൺഗ്രസും ശ്രമിക്കുന്നുണ്ട്. എൽ.ഡി.എഫിന്റെ നീക്കം മനസിലാക്കി കോൺഗ്രസ് അനുഭാവമുള്ള ഡോക്ടർമാരെ ഉമ തോമസിനുവേണ്ടി പ്രചാരണത്തിനിറക്കാനും പാർട്ടി നീക്കം തുടങ്ങിയിട്ടുണ്ട്.
'തൃക്കാക്കരയെന്നല്ല ഒരു തിരഞ്ഞെടുപ്പിലും സംഘടനയ്ക്ക് രാഷ്ട്രീയ ചായ്‌വുകളില്ല. സംഘടനാ അംഗമെന്ന നിലയിൽ ജോ ജോസഫിന് പൂർണ പിന്തുണ നൽകും. അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹം".
- ഡോ. അനിത തിലകൻ, സെക്രട്ടറി, ഐ.എം.എ കൊച്ചി ഘടകം
'ഐ.എം.എയ്ക്ക് രാഷ്ട്രീയമില്ല. ഡോ. ജോ ജോസഫിന് എല്ലാവിധ ആശംസകളും നേരുന്നു".
- ഡോ. മരിയ വർഗീസ്, പ്രസിഡന്റ്,ഐ.എം.എ കൊച്ചി ഘടകം
'കോൺഗ്രസിന് അനുകൂലമായ വിധിയെഴുത്തുണ്ടാകും. ഭരണത്തിന്റെ ആനുകൂല്യം ഇടതിന് ലഭിക്കില്ല".
- ഡോ. ജുനൈദ് റഹ്മാൻ, മുൻ പ്രസിഡന്റ് ഐ.എം.എ കൊച്ചി ഘടകം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |