തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിലെ ഇരട്ടത്താപ്പും, കേന്ദ്ര അവഗണനയും ഉയർത്തി യു.ഡി.എഫിനെയും, ബി.ജെ.പിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രിയുടെ മലബാർ പര്യടനം മുന്നേറുന്നതിനിടെയുണ്ടായ പാനൂർ ബോംബ് സ്ഫോടനം സി.പി.എമ്മിനും എൽ.ഡി.എഫിനും കനത്ത ആഘാതമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യത്തിൽ ഇത് പാർട്ടിയെ കടന്നാക്രമിക്കാനുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം.
പാനൂരിൽ ബോംബ് നിമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനും പരിക്കേറ്റവരും പിടിയിലായവരും ഉൾപ്പെടെ സി.പി.എം പ്രവർത്തകരാണെന്ന ആരോപണം പ്രതിപക്ഷം കടുപ്പിക്കുന്നതിനിടെ, പാർട്ടിയുടെ രണ്ട് പ്രാദേശിക നേതാക്കൾ ഇന്നലെ ഷെറിന്റെ സംസ്കാര ചടങ്ങിൽ സംബന്ധിച്ചതും വിവാദമായി.ബോംബ് നിർമ്മിച്ചവർക്ക്
പാർട്ടിയുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും,അവർ പാർട്ടി പ്രവർത്തകരെ ആക്രമിച്ചവരാണെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിശദീകരിച്ചതിന് പിന്നാലെയായിരുന്നു പ്രാദേശിക നേതാക്കളുടെ സന്ദർശനം.സംഘടനാപരമായി
പാർട്ടി സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നും,മരണ വീട്ടിൽ വ്യക്തിപരമായ നിലയിൽ പാർട്ടിയിലെ ആരെങ്കിലും പോകുന്നതിനെ വിലക്കിയിട്ടില്ലെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ നൽകിയ മറുപടിയും തൃപ്തികരമായില്ല. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ തുടർച്ചയായാണ് പാനൂർ സംഭവത്തെ പ്രതിപക്ഷം ചിത്രീകരിക്കുന്നത്. അതും,ടി.പി.ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം വിരുദ്ധ വികാരം മലബാർ മേഖലയിൽ, വിശേഷിച്ച് വടകര,കോഴിക്കോട് മണ്ഡലങ്ങളിൽ വീണ്ടും ആളിക്കത്തിക്കാൻ ശ്രമിക്കുന്നതിനിടെ.കെ.കെ.രമ എം.എൽ.എയും ഇക്കാര്യത്തിൽ സജീവമായി രംഗത്തുണ്ട്.
മുഖ്യ ലക്ഷ്യം
വടകര
വടകരയിൽ ഇടത് സ്ഥാനാർത്ഥിയായ തന്നെ വ്യക്തിപരമായി ആക്രമിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിനെതിരെ കെ.കെ.ശൈലജ പരാതി നൽകിയിരുന്നു.
അതിനിടെയാണ് ,പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതികളുമായി
ശൈലജയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം യു.ഡി.എഫ് ഉയർത്തുന്നത്. കൊല്ലപ്പെട്ട
ഷെറിനും ഒരുമിച്ചുള്ള ഫോട്ടോയാണ് മണ്ഡലത്തിലുടനീളം അവർ പ്രചരിപ്പിക്കുന്നത്. എന്നാൽ, എം.എൽ.എ എന്ന നിലയിൽ താൻ പല ചടങ്ങുകളിലും പലരോടൊപ്പവും ഫോട്ടോ എടുത്തിട്ടുണ്ടാവാമെന്നും പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നുമാണ് ശൈലജയുടെ മറുപടി. ടി.പി വധക്കേസിന്റെ പേരിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും വികാരം
ഇളക്കി വിടാനുള്ള പ്രതിപക്ഷ നീക്കം ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നാണ്
സി.പി.എം വിലയിരുത്തൽ.
നീതി വൈകിയെങ്കിലും
ഇടതിന് പിടി വള്ളി
കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ അതിജീവിതയ്ക്കൊപ്പം
നിന്നതിന്റെ പേരിൽ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ സീനിയർ മെഡിക്കൽ ഓഫീസർ
അനിതയ്ക്ക് കോഴിക്കോട്ട് പുനർ നിയമനം നൽകിയത് ,വൈകിയാണെങ്കിലും പൊതു വികാരം സർക്കാർ ഉൾക്കൊണ്ടതിന് തെളിവായി എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയും, കേരള കൗമുദി മുഖപ്രസംഗത്തിൽ
ഉൾപ്പെടെ മാദ്ധ്യമങ്ങൾ ജനവികാരം പ്രതിഫലിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ്
വാശിയും ദുരഭിമാനവും സർക്കാർ വെടിഞ്ഞത്.
എന്നാൽ,സർക്കാരിന്റെ അനുകുല തീരുമാനത്തിന് ശേഷവും,കോടതി തീരുമാനം കൂടി വരട്ടെയെന്ന മട്ടിൽ ആരോഗ്യ മന്ത്രി വീണാജോർജ് നടത്തിയ പ്രതികരണം സി.പി.എമ്മിലും എൽ.ഡി.എഫിലും അതൃപ്തിയുളവാക്കിയിട്ടുണ്ട്. ഇടത് സർക്കാർ ഇരയ്ക്കൊപ്പമോ, അതോ വേട്ടക്കാരനൊപ്പമോ എന്ന സംശയമാണ് മന്ത്രിയുടെ ആവർത്തിച്ചുള്ള ഇത്തരം നിലപാടുകൾ ഉയർത്തുന്നതെന്നാണ് വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |