തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യയോഗം ചേർന്ന ഷേക് പി. ഹാരിസും വി. സുരേന്ദ്രൻ പിള്ളയുമടക്കമുള്ള ഒമ്പത് വിമതനേതാക്കൾ പാർട്ടിക്ക് പുറത്തേക്കെന്ന് ഉറപ്പായി. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നുള്ള നേതൃത്വത്തിന്റെ ആവശ്യം തള്ളിയ വിമതനേതാക്കൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പാർട്ടിക്കായുള്ള അവകാശവാദമുന്നയിച്ചു.
ഇന്ന് ഓൺലൈനിൽ ചേരുന്ന എൽ.ജെ.ഡി സംസ്ഥാന ഭാരവാഹിയോഗം വിമതനേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. ഇന്നത്തെ തീരുമാനം അംഗീകരിക്കാൻ ഡിസംബർ നാലിന് എറണാകുളത്ത് സംസ്ഥാനകമ്മിറ്റി യോഗവും ചേരും.
പുറത്താക്കൽ പോലുള്ള കടുത്ത നടപടിയിലേക്ക് നേതൃത്വം നീങ്ങിയാൽ പാർട്ടി സംസ്ഥാനകമ്മിറ്റി വിളിച്ചുചേർത്ത് പകരം നടപടികൾ പ്രഖ്യാപിക്കാനാണ് വിമതരുടെ നീക്കം. 20നകം രാജിവയ്‌ക്കണമെന്ന അന്ത്യശാസനം തള്ളിയ സ്ഥിതിക്ക് ശ്രേയാംസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി അവർ പ്രഖ്യാപിച്ചേക്കും. അതോടെ പിളർപ്പ് പൂർത്തിയാവും.
കഴിഞ്ഞ ശനിയാഴ്‌ചത്തെ പാർട്ടി ഭാരവാഹിയോഗമാണ് വിമതരോട് വിശദീകരണം തേടിയത്. സമയപരിധി അവസാനിച്ചപ്പോൾ മൂന്ന് പേർ ഖേദമറിയിച്ച് വിശദീകരണം നൽകിയതായും സൂചനയുണ്ട്. എന്നാൽ ഷേക് പി. ഹാരിസും സുരേന്ദ്രൻ പിള്ളയും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്.
ഇന്ന് ഭാരവാഹിയോഗം ചേരാനിരിക്കെ പാർട്ടിയുടെ കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ഷേകും സുരേന്ദ്രൻ പിള്ളയുമടങ്ങുന്ന വിമതനേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് പ്രമേയത്തിലൂടെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്.
അതിനിടയിലാണ് ഇരുവരും ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഭൂരിപക്ഷ പിന്തുണയുള്ള തങ്ങളെ ഔദ്യോഗികവിഭാഗമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. എൽ.ഡി.എഫ് കൺവീനർക്കും കോടിയേരി ബാലകൃഷ്ണനും നൽകിയ കത്തിലെ വിശദാംശങ്ങളും ധരിപ്പിച്ചു. വിഷയം മറ്റുള്ളവരുമായി ചർച്ച ചെയ്യട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉറപ്പൊന്നും നൽകിയില്ല. തങ്ങളെ ക്ഷമാപൂർവം മുഖ്യമന്ത്രി കേൾക്കാൻ തയാറായത് വലിയ കാര്യമാണെന്നാണ് വിമതരുടെ അവകാശവാദം.
അതിനിടെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിച്ച വി. സുരേന്ദ്രൻ പിള്ളയ്‌ക്ക് ദയനീയതോൽവിയുണ്ടായത് മുന്നണിവോട്ടുകൾ ബി.ജെ.പിക്ക് മറിച്ച് കൊടുത്തിട്ടാണെന്ന പരാതി എൽ.ജെ.ഡി നേതൃത്വത്തിന് ലഭിച്ചതായാണ് വിവരം. അതും നടപടിക്ക് ആയുധമാക്കാനൊരുങ്ങുകയാണ് ഔദ്യോഗികനേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |