
തിരുവനന്തപുരം : പ്രതിപക്ഷം കേരള ജനതക്കെതിരായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമീപകാലത്ത് നടക്കാത്ത പ്രതിഷേധമാണ് ചൊവ്വാഴ്ച സഭയിലുണ്ടായത്. പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി. ഈ അക്രമങ്ങളെ സഭ പ്രമേയത്തിലൂടെ അപലപിച്ചു. ബാക്കി നടപടികൾ ജനങ്ങൾ സ്വീകരിക്കും.
കേന്ദ്ര ബഡ്ജറ്റിലെ അവഗണനക്കെതിരായ സഭയിലെ പ്രമേയത്തിൽ നിന്ന് പ്രതിപക്ഷം വിട്ടു നിന്നത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണക്ക് അലോസരമുണ്ടാകാതിരിക്കാൻ വേണ്ടിയാണ്. കേന്ദ്രത്തെ വിമർശിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് സഭ ബഹിഷ്കരിച്ചത്. പ്രമേയത്തിൽ ഭേദഗതി നിർദേശിച്ച എം.എൽ.എമാരുടെ അവകാശങ്ങൾ പോലും അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് തയാറായില്ല. കഴിഞ്ഞ 10 കൊല്ലമായി കേരളത്തിന്റെ ഏതെങ്കിലും കാര്യത്തിൽ പ്രതിപക്ഷം സഹകരിച്ചിട്ടുണ്ടോയെന്നും എം.ബി.രാജേഷ് ചോദിച്ചു.
സ്വർണക്കൊള്ള അന്വേഷണം മരവിച്ചു: ചെന്നിത്തല
ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം പൂർണമായും മരവിച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിന് എസ്.ഐ.ടി വഴങ്ങുകയാണ്. വൻശക്തികളെയും ഉന്നതരെയും രക്ഷപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് പുറത്തിറങ്ങാൻ അവസരമൊരുക്കി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടില്ല.
സ്പ്രിംഗ്ലർ ഇടപാടിൽ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദം തെറ്റാണ്. വിധിന്യായം പൂർണമായി വായിക്കാതെയോ പാർട്ടി സൈബർ സെൽ നൽകിയ ക്യാപ്സ്യൂളുകൾ വിഴുങ്ങിയോ ആണ് അദ്ദേഹം സംസാരിക്കുന്നത്. നടപടിക്രമം പാലിക്കാതെയും മന്ത്രിസഭയുടെ അനുമതിയില്ലാതെയും കരാർ ഒപ്പിട്ടത് ഗുരുതര വീഴ്ചയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജനങ്ങളിൽ നിന്ന് പിരിച്ച രക്തസാക്ഷി ഫണ്ടിന്റെ കണക്ക് ചോദിക്കുമ്പോൾ പറയാൻ മനസില്ലെന്നാണ് സി.പി.എം സെക്രട്ടറി പറയുന്നത്. പാർട്ടി ഫണ്ടിലെയും സ്വർണക്കടത്തിലെയും അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സോണിയാ ഗാന്ധിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത്. സി.പി.എമ്മിന്റെ ചെപ്പടിവിദ്യ ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
ശമ്പള പരിഷ്ക്കരണം പാഴ്വാക്കല്ല, പണം വകയിരുത്തി:ധനമന്ത്രി
സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷൻ പരിഷ്ക്കരണവും നടപ്പാക്കുമെന്ന് ബഡ്ജറ്റിൽ പറഞ്ഞത് വെറുതെയല്ലെന്നും അതിനാവശ്യമായ തുക വകയിരുത്തിയെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ ബഡ്ജറ്റ് പൊതുചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
73000കോടിരൂപയാണ് ശമ്പളചെലവ്. പരിഷ്ക്കരണം കൂടികണക്കിലെടുത്ത് 96000കോടിയാണ് വകയിരുത്തിയത്. ധനപ്രതിസന്ധിയാണെന്നും ട്രഷറിയിൽ പൂച്ചപെറ്റുകിടക്കുകയാണെന്നും വ്യാജപ്രചരണം നടത്തുകയാണ്.ട്രഷറിയിലെ പൂച്ച കറൻസിയാണോ പെറ്റിടുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. 12% വളർച്ച നേടാനായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെപ്രതികാരനടപടികളല്ലാതെ സംസ്ഥാനത്ത് മറ്റു പ്രതിസന്ധിയില്ല. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ കടമെടുക്കുന്നതിൽ 5994കോടിയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. മൊത്തം 17000 കോടി ഈ വർഷം മാത്രം കുറച്ചു. എന്നിട്ടും സംസ്ഥാനത്ത് പ്രതിസന്ധിയില്ലാതെ കാക്കാൻ സർക്കാരിനായി. ഡി.എ.കുടിശികയല്ലാതെ ഒന്നും കൊടുക്കാൻ ബാക്കിയില്ല. സത്യം പറയാനും ആരെങ്കിലും പറയുന്നത് കേൾക്കാനും കഴിയാത്തത് കൊണ്ടാണ് പ്രതിപക്ഷം സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രതിപക്ഷ നേതാവിനാകട്ടെ അദ്ദേഹം മാത്രം സംസാരിച്ചാൽ മതിയെന്നാണ് രീതി. രമേശ് ചെന്നിത്തലയും എ.പി.അനിൽകുമാറും തിരുവഞ്ചൂരുമൊന്നും സഭയിൽ മിണ്ടാറില്ല. ശബരിമലയിലെ സ്വർണ്ണകൊള്ള അന്വേഷണത്തെ ഹൈക്കോടതി പോലും സ്വാഗതം ചെയ്തിരിക്കുകയാണ്. വാസ്തവത്തിൽ സഭ ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |