തിരുവനന്തപുരം: ജനതാദൾ-എസിൽ ലയിച്ച് ഇടതുമുന്നണിയിൽ നിൽക്കാൻ ലോക് താന്ത്രിക് ജനതാദളിന്റെ അണിയറയിൽ കരുക്കൾ നീക്കുന്നതിനിടെ അവസാന മണിക്കൂറിൽ എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഡോ. വറുഗീസ് ജോർജിന്റെ നേതൃത്വത്തിലാണ് എതിർ നീക്കമെന്നാണ് സൂചന. എന്നാൽ സംസ്ഥാനത്തെ വലിയ വിഭാഗം നേതാക്കൾ ജനതാദൾ-എസുമായി ലയിക്കണമെന്ന ഉറച്ച നിലപാടിലാണ്.
കഴിഞ്ഞ ഭാരവാഹിയോഗത്തിൽ ലയനത്തെ കാര്യമായി ആരും എതിർത്തിരുന്നില്ല. എന്നാൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് കണക്കിലെടുത്ത് ബിഹാറിലെത്തി രാഷ്ട്രീയ ജനതാദൾ നേതൃത്വവുമായി ചർച്ചയാകാമെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ സമ്മതിച്ചു. ഇതിനായി ശ്രേയാംസ് കുമാർ 17ന് പാട്നയിലേക്ക് പോകും. വറുഗീസ് ജോർജും ഒപ്പമുണ്ടാകും.
അതേസമയം 24ന് എൽ.ജെ.ഡിയുടെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ജനതാദൾ-എസുമായുള്ള ലയനത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് യോഗമെന്നാണ് ഒരു വിഭാഗം ആവർത്തിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാർ ഇതേപ്പറ്റി മനസ് തുറന്നിട്ടില്ല. എന്നാൽ വിവിധ കക്ഷികളുമായി ചർച്ച നടത്തിയെന്ന് ബോധിപ്പിക്കാനാണ് ആർ.ജെ.ഡിയുമായുള്ള ചർച്ചയ്ക്ക് ബിഹാറിലേക്ക് പോകുന്നതെന്നും അതിന്റെ ഫലം എന്തായാലും ജനതാദൾ-എസുമായി ലയിക്കുമെന്നും വറുഗീസ് ജോർജിനെ എതിർക്കുന്നവർ പറയുന്നു. ഇതുകാരണം എൽ.ജെ.ഡി വീണ്ടും പിളർപ്പിന്റെ വക്കിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |