കോഴിക്കോട്: ഹരിത മുൻ ഭാരവാഹികൾ പരാതിക്കാരായുള്ള കേസിൽ പൊലീസിനോട് റിപ്പോർട്ട് തേടിയതായി വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടിയുണ്ടാവും.
കമ്മിഷന്റെ ദ്വിദിന മെഗാ അദാലത്തിൽ 182 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 28 എണ്ണത്തിൽ തീർപ്പ് കല്പിച്ചു. 18 പരാതികൾ പൊലീസ് അന്വേഷണത്തിനായി വിട്ടിട്ടുണ്ട്. പരാതിക്കാരോ എതിർകക്ഷികളോ ഹാജരാവാത്തതിനാൽ 71 പരാതികൾ പരിഗണിക്കാനായില്ല.
അൺ എയ്‌ഡഡ് മേഖലയിലെ അദ്ധ്യാപികമാർ നേരിടുന്ന തൊഴിൽചൂഷണത്തെക്കുറിച്ചുള്ള രണ്ട് പരാതികളിലും മാനേജ്മെന്റ് പ്രതിനിധികൾ ഹാജരായില്ല. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കും.
കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം, അയൽവാസികൾ തമ്മിലുള്ള തർക്കം, പ്രായമായവരെ സംരക്ഷിക്കാത്ത പ്രശ്നം, ശിഥിലമാകുന്ന ദാമ്പത്യബന്ധങ്ങൾ തുടങ്ങിയ പരാതികളാണ് ഏറെയും. വാർഡ്തല ജാഗ്രതാസമിതികൾ സജീവമായാൽ ഇത്തരം പരാതികൾ ഒഴിവാക്കാൻ സാധിക്കുമെന്നും സതീദേവി പറഞ്ഞു.
കമ്മിഷൻ അംഗം എം.എസ്. താരയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |