തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കൂടാതെ രാഷ്ട്രീയ വിരോധവും കാരണമാണെന്ന് പൊലീസ്. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു ആദ്യനിഗമനം. ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യത്തിന് പുറമെ രാഷ്ട്രീയവിരോധം ഉണ്ടായിരുന്നെന്നും പ്രതികൾ ബി.ജെ.പി പ്രവർത്തകരാണെന്നുമാണ് പിന്നീട് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
പൊലീസിന്റെ അദ്യ നിഗമനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എഫ്.ഐ.ആറിൽ രാഷ്ട്രീയ വിരോധമെന്നുകൂടി ചേർത്തതെന്ന് ആരോപണമുണ്ട്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ തിരുവല്ല ചാത്തങ്കരിയിലെ കലുങ്കിന് സമീപത്തുവച്ചാണ് സന്ദീപിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിലേക്ക് ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്നലെ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇന്നലെ ചിലരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തി.
പ്രതികൾ സ്ഥിരം കുറ്റവാളികൾ
പ്രതികൾ ക്രിമിനൽ സ്വഭാവമുള്ളവരാണെന്നും സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ്. ഇവർ ഒരുവർഷത്തിനിടെ മൂന്ന് കേസുകളിൽ പ്രതികളായിരുന്നു. ജിഷ്ണു അവസാനം ജയിലിൽ നിന്നിറങ്ങിയത് മൂന്നുമാസം മുമ്പാണ്.
കുന്നന്താനം സ്വദേശി അനീഷ് എബ്രഹാമിനെ മാരകായുധങ്ങളുമായി വീട്ടിൽ കയറി ആക്രമിച്ചതായിരുന്നു കേസ്. തിരുവല്ലയിലും ഏറ്റുമാനൂരിലും സമാനരീതിയിലുള്ള കേസുകൾ വേറെയുണ്ട്. ജയിലിൽ കഴിയുമ്പോൾ മറ്റു കുറ്റവാളികളുമായുണ്ടായ അടുപ്പം പുറത്തിറങ്ങിയപ്പോഴും തുടർന്നു. ഇങ്ങനെയാണ് കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസൽ അക്രമിസംഘത്തിൽ ഉൾപ്പെട്ടത്. കോട്ടയം ജില്ലയിലെ കാപ്പ കേസിൽപ്പെട്ട രണ്ട് പ്രതികൾക്കൊപ്പം തിരുവല്ലയിലെ ലോഡ്ജിൽ സംഘം രണ്ടുദിവസം താമസിച്ചിരുന്നതായും ഇവിടെനിന്ന് കരുവാറ്റയിലേക്ക് പോകുംവഴിയാണ് സന്ദീപിനെ വകവരുത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെല്ലാവരും ഇതിനുമുമ്പും സംഘംചേർന്ന് അക്രമങ്ങൾ നടത്തിയിട്ടുണ്ട്. സന്ദീപിന്റെ നാടായ പെരിങ്ങര സ്വദേശിയായ ജിഷ്ണു യുവമോർച്ച മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. രാഷ്ട്രീയമായി ഇരുചേരികളിലായതിനാൽ സന്ദീപുമായി ഇവർ പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നു. പ്രതികൾ ലഹരിക്ക് അടിമകളാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |