തിരുവനന്തപുരം: സർവകലാശാലാ തർക്കങ്ങളിലെ ഗവർണർ- സർക്കാർ പോരിൽ രാഷ്ട്രീയ മുതലെടുപ്പ് ലാക്കാക്കി പ്രതിപക്ഷത്തിന്റെ ദ്വിമുഖ തന്ത്രം. ഒരേസമയം സർക്കാരിനെയും ഗവർണറെയും കടന്നാക്രമിക്കുന്ന പ്രതിപക്ഷം, വിഷയത്തെ അവഗണിച്ച് ശമിപ്പിക്കാനുള്ള സർക്കാർ തന്ത്രത്തിന് തടയിടുകയാണ് ലക്ഷ്യമിടുന്നത്. പുതിയ വർഷത്തെ നിയമസഭാ സമ്മേളനത്തിന് അടുത്തമാസം നയപ്രഖ്യാപനം അവതരിപ്പിച്ച് തുടക്കമിടേണ്ടത് ഗവർണർ ആയിരിക്കെ, ഗവർണറും സർക്കാരും തമ്മിലെ നിഴൽയുദ്ധം പരമാവധി മൂർച്ഛിപ്പിച്ച് ഭരണപ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് പ്രതിപക്ഷ നീക്കം.
ചാൻസലർ പദവി ഒഴിഞ്ഞെന്നും കണ്ണൂർ വി.സി നിയമനക്കേസിൽ ഹൈക്കോടതി നോട്ടീസ് കൈപ്പറ്റില്ലെന്നുമുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ പ്രതിപക്ഷനേതാവ് രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്. പൗരത്വ നിയമഭേദഗതി വിഷയത്തിലും പിന്നീട് കാർഷിക നിയമപ്രശ്നത്തിലും തുടക്കത്തിൽ സർക്കാരിനോടിടഞ്ഞ ഗവർണർ പിന്നീട് മുഖ്യമന്ത്രിയുടെ അനുനയനീക്കങ്ങൾക്ക് വഴങ്ങുകയുണ്ടായി. ആ ഘട്ടങ്ങളിൽ ഗവർണർക്കെതിരെ ശക്തമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ നോമിനിയായ ഗവർണറെ സർവകലാശാലാ തർക്കങ്ങളിൽ പിന്തുണച്ചാൽ ബി.ജെ.പിയോടുള്ള യു.ഡി.എഫിന്റെ ഒത്തുകളിയെന്ന പ്രചാരണം സി.പി.എം നടത്തും. അതിന് വഴിയൊരുക്കാതിരിക്കുന്നതിനൊപ്പം സർക്കാരും ഗവർണറും തമ്മിലെ പോര് ആറിത്തണുക്കാതെ നിലനിറുത്തിക്കൊണ്ടുപോകാനുമാണ് പ്രതിപക്ഷ ശ്രമം. അതിലൂടെ നിയമസഭാ സമ്മേളനത്തിലുൾപ്പെടെ സർവകലാശാല വിഷയത്തിൽ സർക്കാരിനെ വെള്ളം കുടിപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നു.
സർവകലാശാല ചാൻസലർ പദവിയൊഴിഞ്ഞു എന്ന് ഗവർണർ സ്വയം പ്രഖ്യാപിച്ചാലും നിയമപരമായി അതിന് സാധുതയുണ്ടാവുന്നില്ല. ചാൻസലർ പദവി ഗവർണറിൽ നിന്ന് മാറ്റിക്കൊണ്ട് പുതിയ നിയമനിർമാണം സർക്കാർ നടത്തേണ്ടി വരും. കണ്ണൂർ വി.സി നിയമനക്കേസിൽ ഹൈക്കോടതി അയച്ച നോട്ടീസ് അതിനാൽ ചാൻസലർ എന്ന നിലയിൽ ഗവർണർ കൈപ്പറ്റേണ്ടതാണ്. അദ്ദേഹം കൈപ്പറ്റാത്ത സ്ഥിതിക്ക് ഗവർണറെ കേൾക്കാതെ ഹൈക്കോടതി എക്സ് പാർട്ടി ഉത്തരവിറക്കാനാകും സാദ്ധ്യത. ഭരണഘടനയുടെ 361ാം അനുച്ഛേദമനുസരിച്ച് ഗവർണർ, രാജപ്രമുഖർ, രാഷ്ട്രപതി എന്നിവർക്ക് കോടതിവ്യവഹാരങ്ങൾ ബാധകമാകില്ല. അതുകൊണ്ടുതന്നെ ഗവർണർക്കെതിരെ ഹൈക്കോടതി വിധിക്ക് സാദ്ധ്യതയില്ല. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഗവർണറെയും സർക്കാരിനെയും ഒരുപോലെ കടന്നാക്രമിച്ച് പ്രതിപക്ഷം രാഷ്ട്രീയയുദ്ധം കനപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |