കൊച്ചി: ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ളീലസന്ദേശം അയച്ചെന്നും പാർട്ടിയിലെ നേതാക്കളുടെ പെൺമക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നും യുവനടി റിനി ആൻ ജോർജ് ആവർത്തിച്ചു. നേതാക്കളെ അറിയിച്ചെങ്കിലും ഗൗരവമായി എടുത്തില്ലെന്നും വടക്കൻ പറവൂരിലെ വസതിയിൽ അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ യുവനേതാവ് മോശമായി പെരുമാറിയെന്ന് 'കൗമുദി മൂവീസി"ന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിനി ആദ്യം വെളിപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മാദ്ധ്യമങ്ങളോട് ഇക്കാര്യം ആവർത്തിക്കുകയായിരുന്നു.
മൂന്നരവർഷം മുമ്പാണ് യുവനേതാവ് അശ്ളീലസന്ദേശങ്ങൾ അയച്ചത്. പലതവണ മോശമായി പെരുമാറി. സോഷ്യൽ മീഡിയ വഴിയാണ് നേതാവ് പരിചയപ്പെട്ടത്. പിന്നീടാണ് ജനപ്രതിനിധിയായത്. നേതാവിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. നേതാക്കളോട് പറയുമെന്ന് യുവനേതാവിനോട് പറഞ്ഞു. 'പോയി പറയൂ, ആര് ശ്രദ്ധിക്കാൻ" എന്നായിരുന്നു മറുപടി. പാർട്ടിയിലെ പല നേതാക്കളോടും പരാതി പറഞ്ഞിരുന്നു. എന്നിട്ടും അയാൾക്ക് പുതിയ സ്ഥാനമാനങ്ങൾ കിട്ടി.
പാർട്ടിയിലെ നേതാക്കളുടെ മക്കൾക്കും ദുരനുഭവമുണ്ട്. പല സ്ത്രീകളെയും ഉപദ്രവിച്ചിട്ടുണ്ട്. അത് തുറന്നുപറയാൻ അവർ തയ്യാറാകണം.
സമീപകാലത്ത് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ചർച്ചയിൽ വന്നയാളാണെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തങ്ങളിൽ ഒരാൾക്കെതിരെ പരാമർശമുണ്ടായിട്ടും മാദ്ധ്യമപ്രവർത്തകർ പോലും പരാതി അവഗണിച്ചെന്ന് റിനി പറഞ്ഞു.
ഗിന്നസ് പക്രു നായകനായ 916 കുഞ്ഞൂട്ടൻ സിനിമയിലെ നായികയാണ് റിനി ആൻ ജോർജ്. മോഡൽ, അവതാരക എന്നീ നിലകളിലും ശ്രദ്ധേയയാണ്. രാഷ്ട്രീയത്തിൽ താത്പര്യമുള്ള റിനി വിവിധ പാർട്ടികളിലെ നേതാക്കളുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |