കൊച്ചി: കേരള സ്റ്റേറ്റ് സെറികൾച്ചർ കോ ഓപ്പറേറ്റീവ് അപ്പെക്‌സ് സൊസൈറ്റിയിൽ (സെറിഫെഡ്) മുന്നൂറോളം ജീവനക്കാരെ നിയമിച്ചതും, ഇവരിൽ 271 പേരെ പിന്നീട് സർക്കാർ സർവീസിലും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലും മാറ്റി നിയമിച്ചതും ഏറ്റവുംവലിയ തൊഴിൽ കുംഭകോണങ്ങളിലൊന്നാണെന്ന് ഹൈക്കോടതി. സെറിഫെഡിന്റെ തകർച്ചയ്ക്ക് കാരണമായ ഈ തൊഴിൽ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കണമെന്നും സിംഗിൾ ബെഞ്ചി ഉത്തരവിട്ടു.
സെറിഫെഡിന്റെ പ്രവർത്തനം നിറുത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സെറിഫെഡ് ഉൾപ്പെടെ നൽകിയ ഒരുകൂട്ടം ഹർജികളിൽ ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. സെറിഫെഡ് പുനരുജ്ജീവിപ്പിക്കേണ്ടതില്ലെന്ന 2017ലെ സർക്കാർ ഉത്തരവും ഇതിനായി ഫണ്ട് നൽകേണ്ടെന്ന 2020ലെ ഉത്തരവും റദ്ദാക്കി. ചീഫ് സെക്രട്ടറി 2017ൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ച മൂന്നംഗ സമിതിയിലേക്ക് സെൻട്രൽ സിൽക്ക് ബോർഡ്, സെറിഫെഡ്, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറും അംഗങ്ങളെ നിർദ്ദേശിക്കണം. ഈ സമിതി സെറിഫെഡ് പുനരുജ്ജീവിപ്പിക്കാനുള്ള സാദ്ധ്യതകൾ, പട്ടുനൂൽപുഴു കൃഷി, നെയ്ത്ത് തുടങ്ങിയ കാര്യങ്ങളിൽ നാലു മാസത്തിനകം വിശദമായ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കണം. തുടർന്ന് രണ്ടു മാസത്തിനുള്ളിൽ സർക്കാർ ഈ റിപ്പോർട്ടിൽ നടപടിയെടുക്കണമെന്നും വിധിയിൽ പറയുന്നു.
വമ്പൻ തൊഴിൽ തട്ടിപ്പ്
സർക്കാർ നാമനിർദ്ദേശം ചെയ്ത സെറിഫെഡ് ഡയറക്ടർ ബോർഡ് മുന്നൂറോളം ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചു. 25 ലധികം ജീവനക്കാർ ആവശ്യമില്ലാതിരിക്കെയാണ് ജില്ലകൾ തോറും ഓഫീസ് തുറന്ന് നിയമനം നടത്തിയത്. സെറിഫെഡ് പ്രതിസന്ധിയിലായതോടെ, 271പേരെ സർക്കാർ സർവീസിലേക്കും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലേക്കും മാറ്റി. പി.എസ്.സിയുടെ മുൻകൂർ അനുമതി വാങ്ങാതെയാണിത്. ഇവർക്ക് ശമ്പളപരിഷ്കരണത്തിന്റെയും ആശ്രിത നിയമനത്തിന്റെയും ആനുകൂല്യങ്ങളും നൽകി. ആയിരക്കണക്കിന് അഭ്യസ്തവിദ്യർ തൊഴിലില്ലാതെ പുറത്തുനിൽക്കുമ്പോഴാണ് അനധികൃത നിയമനം. സഹകരണ നിയമപ്രകാരമുള്ള സ്റ്റാഫ് പാറ്റേൺ പോലുമില്ലാതെയാണ് നിയമനം നടന്നത്. രാഷ്ട്രീയ, ഭരണതലത്തിൽ ഇതിന് സംരക്ഷണം ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും സെൻട്രൽ സിൽക്ക് ബോർഡും വൻതുക സെറിഫെഡിന് പട്ടുനൂൽകൃഷി വികസനത്തിന് നൽകിയത് അനധികൃതമായി നിയമനം ലഭിച്ചവർക്ക് ശമ്പളം നൽകാൻ വിനിയോഗിച്ചു. അനധികൃത നിയമനം നടത്തി ഡയറക്ടർ ബോർഡ് സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു. ഈ ജീവനക്കാരെ സർക്കാർ സർവീസിലേക്ക് മാറ്റിയ സർക്കാർ നടപടിയും നിയമവിരുദ്ധമാണ്. സെറിഫെഡ് ലിക്വിഡേറ്റ് ചെയ്യാനുള്ള തീരുമാനംപോലും അനധികൃത നിയമനം ലഭിച്ചവരെ മറ്റുവകുപ്പുകളിലേക്ക് മാറ്റാനായിരുന്നു. നിയമനങ്ങളെ ഹർജിക്കാരാരും ചോദ്യംചെയ്തിരുന്നില്ലെന്നതും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |