കൊച്ചി: തിരുവനന്തപുരം - കാസർകോട് സിൽവർ ലൈൻ റെയിൽപ്പാതയുമായി ദേശീയപാതകൾ, ജലപാതകൾ, മെട്രോ റെയിൽ തുടങ്ങിയവയെ ബന്ധിപ്പിക്കും. യാത്രക്കാർക്ക് സ്റ്റേഷനുകളിൽ യഥേഷ്ടം എത്താനും മടങ്ങാനുമാണ് എല്ലാവിധ ഗതാഗത സൗകര്യങ്ങളും സിൽവർലൈനുമായി ബന്ധിപ്പിക്കുന്നതെന്ന് കെ-റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്കുമാർ പറഞ്ഞു.
കൊച്ചിയിൽ സംഘടിപ്പിച്ച 'ജനസമക്ഷം സിൽവർലൈൻ' പരിപാടിയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളത്ത് കാക്കനാട്ടെ സ്റ്റേഷനുമായി മെട്രോ റെയിലിനെയും ദേശീയ ജലപാതയെയും ബന്ധിപ്പിക്കും. തിരുവനന്തപുരത്ത് ജലപാതയുമായിവരെ ലൈനിനെ ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട്. യാത്രക്കാർക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യം ഉൾപ്പെടെ ലഭ്യമാക്കും.
ഡി.പി.ആർ പ്രസിദ്ധീകരിക്കും
കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ അന്തിമാനുമതികൾ ലഭിച്ചാൽ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പ്രസിദ്ധീകരിക്കും. ഒരുകാര്യവും ഒളിച്ചുവയ്ക്കാനില്ല. അന്തിമാനുമതി ലഭിക്കുംവരെ ഡി.പി.ആർ പരസ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഡി.പി.ആർ വാണിജ്യസ്വഭാവമുള്ള രേഖയാണ്. ഇതു പരസ്യപ്പെടുത്തുന്നതു സംബന്ധിച്ച് കോടതിയുടെയും വിവരാവകാശ കമ്മിഷണറുടെയും അനുകൂല ഉത്തരവുകളുണ്ട്. പുനരധിവാസം ഉൾപ്പെടെ അനുമതിയുള്ള മുഴുവൻ വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാമൂഹികാഘാതപഠനം നടത്താൻ ജില്ലാ കളക്ടർമാർ വഴി നടപടികൾ ആരംഭിച്ചു. സ്ഥലം കല്ലിട്ടു തിരിച്ചശേഷമേ പഠനം ആരംഭിക്കാൻ കഴിയൂ. സ്ഥലമെടുപ്പ് എങ്ങനെ ബാധിക്കുമെന്ന് അറിയണമെങ്കിൽ കല്ലിട്ട് പഠനം നടത്തണം. പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ വരെ റിപ്പോർട്ട് തയ്യാറാക്കും. അവ പഞ്ചായത്ത് തലങ്ങളിൽ യോഗം ചേർന്ന് ചർച്ച ചെയ്യും. റിപ്പോർട്ടുകൾ വിദഗ്ദ്ധ സമിതി പരിശോധിച്ച് സർക്കാരിന് കൈമാറും. അതിനനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
നിതി ആയോഗിനെ ബോദ്ധ്യപ്പെടുത്തി
പദ്ധതിയുമായി ബന്ധപ്പെട്ട് നിതി ആയോഗ് ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്ത് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. 63,941 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 1,26,000 കോടി രൂപയാകുമെന്ന് നിതി ആയോഗ് പറഞ്ഞത് വസ്തുതാപരമല്ല. അതിവേഗ പാതയ്ക്കാണ് അത്രയും തുക വേണ്ടിവരുന്നത്. സെമി ഹൈസ്പീഡ് പാതയാണ് സിൽവർലൈൻ. അതിനാൽ നിർമ്മാണച്ചെലവ് കുറവാണ്. ഇക്കാര്യം നിതി ആയോഗിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സ് പദ്ധതി റിപ്പോർട്ട് പരിശോധിച്ച് മികച്ചതാണെന്ന് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
യാത്രക്കാരെ ലഭിക്കും
ആവശ്യത്തിന് യാത്രക്കാരെ ലഭിക്കുമോയെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വിദഗ്ദ്ധ ഏജൻസികൾ നടത്തിയ പഠനത്തിൽ യാത്രക്കാരെ ലഭിക്കുമെന്നാണ് കണ്ടെത്തിയത്. റോഡുവഴി യാത്ര ചെയ്യുന്നവരിൽ നടത്തിയ പഠനത്തിൽ സിൽവർ ലൈൻ വരുമ്പോൾ അതിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവുമെന്ന് കണ്ടെത്തി. കാറിൽ യാത്ര ചെയ്യുന്നവർക്കുപോലും ലാഭവും എളുപ്പത്തിൽ എത്താൻ കഴിയുന്നതും സിൽവർലൈൻ വഴിയാണ്. മറ്റേതു വാഹനത്തിൽ സഞ്ചരിക്കുന്നതിനേക്കാളും സുഖകരമായതിനാൽ യാത്രക്കാരെ ആവശ്യത്തിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |