കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലിനെത്തുടർന്ന് സ്വപ്‌നയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസ് റദ്ദാക്കാനാവില്ലെന്നും തെളിവുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഇതു റദ്ദാക്കാൻ സ്വപ്ന നൽകിയ ഹർജിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി പി. രാജ്‌കുമാർ സ്റ്റേറ്റ്‌മെന്റ് നൽകിയത്.
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ അപകീർത്തികരമായ പ്രചാരണം നടത്താനും അതുവഴി പകയും വിദ്വേഷവും വളർത്തി ക്രമസമാധാനം തകർക്കാനും സ്വപ്നയും പി.സി ജോർജും മറ്റു ചിലരും ചേർന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. കൂടുതൽ പേർക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണം. രാഷ്ട്രീയ നേതാക്കൾക്കെതിരെ വ്യക്തിപരമായി ആരോപണങ്ങളുന്നയിക്കുകയും ഇവർക്ക് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് തെളിവില്ലാതെ ആരോപിക്കുകയുമാണ് സ്വപ്ന ചെയ്തത്. കലാപവും അക്രമങ്ങളും അരങ്ങേറുമെന്ന് അറിഞ്ഞുകൊണ്ടാണ് സ്വപ്ന പ്രസ്താവന നടത്തിയത്. വെളിപ്പെടുത്തലിനെത്തുടർന്ന് കലാപവും അക്രമങ്ങളും അരങ്ങേറി. ആരോപണം വന്ന ദിവസംമാത്രം 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശീകരണത്തിനും അക്രമ സമരത്തിനും 745 കേസുകൾ ആകെ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ആയിരക്കണക്കിന് പോസ്റ്റുകൾ സൈബർ ലോകത്ത് പ്രചരിച്ചു.
ഫെബ്രുവരി ഒമ്പത്, പത്ത് തീയതികളിൽ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന പി.സി. ജോർജിനെ കാണാൻ സ്വപ്നയും സരിത്തും എത്തിയെന്ന് സാക്ഷിയായ സരിത മൊഴി നൽകിയിട്ടുണ്ടെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |