കൊച്ചി: കെ.ടി ജലീൽ മന്ത്രിയായിരിക്കെ യു.എ.ഇ കോൺസുലേറ്റുമായി ചേർന്നു നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി സ്വപ്‌ന സുരേഷ് വീണ്ടും. തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കാനുള്ള ഹർജിയുടെ മറുപടി സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ.
പാർട്ടിയിൽ സ്വാധീനമുണ്ടാക്കാനും നയതന്ത്രചാനലിൽ അനധികൃത ബിസിനസുകൾ നടത്താനും ജലീൽ കോൺസുലേറ്റിനെ ദുരുപയോഗിച്ചെന്നു സ്വപ്ന ആരോപിക്കുന്നു. വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോൺസുലേറ്റിലെ അടച്ചിട്ട മുറിയിൽ കോൺസുൽ ജനറലുമായി ജലീൽ കൂടിക്കാഴ്ച നടത്തി.
കൊവിഡ് ബാധിച്ചു പ്രവാസികൾ മരിക്കുന്നെന്ന മാദ്ധ്യമം പത്രത്തിന്റെ വാർത്ത ചൂണ്ടിക്കാട്ടി പത്രം നിരോധിക്കാൻ യു.എ.ഇ ഭരണാധികാരിക്ക് ജലീൽ കത്തെഴുതി. അതിന് കോൺസുൽ ജനറലിന്റെ സഹായം തേടി. തെളിവായി ജലീലുമായുള്ള വാട്ട്സ് ആപ് ചാറ്റും നൽകിയിട്ടുണ്ട്.
സ്വപ്നയുടെ ആരോപണങ്ങൾ
യു.എ.ഇ ഭരണാധികാരിയുടെ പ്രിയം നേടാൻ സഹായിക്കണമെന്നും നയതന്ത്ര ചാനലിൽ പലതും ചെയ്യാമെന്നും പറഞ്ഞു. ഇക്കാര്യം താൻ കോൺസുൽ ജനറലിനോടു പറഞ്ഞു. നയതന്ത്ര ചാനലിലെ തന്റെ അനധികൃത ബിസിനസുകൾക്കു മുഖ്യമന്ത്രിയുടെയും ഭരണത്തിലുള്ള പാർട്ടിയുടെയും പിന്തുണ ഉറപ്പാക്കാമെന്ന് ജലീൽ സമ്മതിച്ചിട്ടുണ്ടെന്ന് കോൺസുൽ ജനറൽ മറുപടി നൽകി. ജലീലുമായി ചേർന്ന് കേരളത്തിനകത്തും പുറത്തും ബിസിനസുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ഇതിനായി യു.എ.ഇ ഭരണാധികാരിയുടെ ഗുഡ്ബുക്കിൽ ജലീൽ വരണമെന്നും അദ്ദേഹം വിശദീകരിച്ചു. അതോടെ യു.എ.ഇ ഭരണാധികാരി ഷേഖ് ഖലീഫ ബിൻ സയദ് അൽ നഹ്യാന് കത്തെഴുതാൻ താൻ സഹായിച്ചു.
ജലീൽ കോൺസുലേറ്റിലേക്ക് അയച്ച ഇ മെയിൽ കത്ത് സാങ്കേതിക കാരണത്താൽ തുറന്നില്ല. കത്തിന്റെ കാര്യം ചോദിച്ച് ജലീൽ തുടരെ വിളിക്കുന്നതു ശല്യമായപ്പോൾ ഇടപെടാൻ കോൺസുൽ ജനറൽ നിർദ്ദേശിച്ചു. കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ അയയ്ക്കാൻ നിർദ്ദേശിച്ചു. കത്തിലെ ഭാഷയും ഉളളടക്കവും ഭരണാധികാരിയെ അഭിസംബോധന ചെയ്യാൻ ഉചിതമല്ലെന്ന് വിലയിരുത്തി ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു.
ജലീൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണാധികാരിയെ വിഡ്‌ഢിയാക്കാൻ നോക്കുകയായിരുന്നു. മന്ത്രിയായിരിക്കെ ജലീൽ യു.എ.ഇയുടെ താല്‌പര്യം സംരക്ഷിക്കാനെന്ന പേരിൽ ഇന്ത്യൻ പൗരന്മാർക്കെതിരെ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയതു സത്യപ്രതിജ്ഞാലംഘനവും രാജ്യവിരുദ്ധവുമാണ്.
എൻ.ഐ.എയ്ക്കെതിരെ
സ്വർണക്കടത്തു കേസിൽ എൻ.ഐ.എ അന്വേഷണമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും കേരള കേഡറിലുള്ള പൊലീസ് ഉദ്യോഗസ്ഥരായതിനാൽ അവരെ സ്വാധീനിക്കാമെന്നും ശിവശങ്കർ പറഞ്ഞിട്ടുണ്ട്. ശിവശങ്കർ തനിക്കു സമ്മാനിച്ച ഐ ഫോൺ എൻ.ഐ.എ പിടിച്ചെടുത്തിട്ടും മഹസറിൽ പറയുന്നില്ല. ആ ഫോൺ കാണാനില്ല. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്കു വ്യക്തമാക്കുന്ന ചാറ്റുകളും ഫോണിലുണ്ട്. ഐ ക്ളൗഡിൽ നിന്ന് ഇവ വീണ്ടെടുക്കാൻ കോടതിയിൽ അപേക്ഷ നൽകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
യു.എ.ഇ കോൺസലുമായി ബിസിനസ് ബന്ധമില്ല: കെ.ടി. ജലീൽ
യു.എ.ഇ കോൺസൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുൻമന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സ്വപ്നസുരേഷിന്റെ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലിനോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമം പത്രത്തിനെതിരെ കോൺസൽ ജനറലിന് അബ്ദുൾ ജലീൽ എന്ന രേഖകളിലെ തന്റെ പേരിൽ കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ പി.എയായ സ്വപ്ന വഴി പേഴ്സണൽ ഐ.ഡിയിൽ നിന്ന് ഇ-മെയിൽ ചെയ്യുകയായിരുന്നു. കത്തയച്ചത് പാർട്ടിയുടെയോ സർക്കാരിന്റെയോ അറിവോടെയല്ല.
ആരോപണങ്ങളിൽ പുതുമയില്ല. സ്വർണക്കടത്തിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പ്രസക്തിയില്ലാതായി. കൊവിഡിൽ മരിച്ചവരുടെ ചിത്രം വച്ച് മാധ്യമം ഫീച്ചർ പ്രസിദ്ധീകരിച്ചതിനെതിരെ പലരുടെയും ബന്ധുക്കൾ പ്രതിഷേധമറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺസൽ ജനറലിന് കത്തയച്ചത്.
യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന സമയത്ത് ട്രാവൽ ഏജൻസി നടത്തിയതൊഴിച്ചാൽ ഇന്നേവരെ മറ്റൊരു ബിസിനസിന്റെയും ഭാഗമായിട്ടില്ല. ലോകത്ത് ഒരിടത്തും ബിസിനസോ പങ്കാളിത്തമോ ഇല്ല. ഒരു യു.ഡി.എഫ് എം.പിയും ഇത്തരത്തിൽ കത്തയച്ചെന്നും ജലീൽ ആരോപിച്ചു.
കസ്റ്റംസിനോട് സമയം നീട്ടിച്ചോദിച്ച് സ്വപ്ന
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ കൂടി ഉൾപ്പെടുത്തി വിശദീകരണം നൽകാൻ കസ്റ്റംസിനോട് സ്വപ്ന സുരേഷ് സമയം നീട്ടിച്ചോദിച്ചു. പ്രതികളായ സ്വപ്ന ,പി.എസ്. സരിത്ത് എന്നിവർക്ക് വിശദീകരണം നൽകാൻ ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിരുന്നതെങ്കിലും ഹാജരാകാത്ത സ്വപ്ന രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. പിഴ ഉൾപ്പെടെ നടപടികളിൽ പ്രതികളിൽ നിന്ന് വിശദീകരണം തേടുന്നത് കസ്റ്റംസിന്റെ പതിവാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ,സന്ദീപ് നായർ,കെ.ടി റമീസ് എന്നിവരുൾപ്പെടെ 29 പ്രതികളാണ് കേസിലുള്ളത്. പിടിച്ചെടുത്ത 30 കിലോ സ്വർണം കണ്ടുകെട്ടാനും കസ്റ്റംസ് നടപടി ആരംഭിച്ചു.
ലൈഫ് മിഷൻ: ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും
ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. സ്വപ്ന സുരേഷ്, സന്ദീപ് നായർ, കരാറുകാരൻ സന്തോഷ് ഈപ്പൻ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ വിളിപ്പിക്കുന്നത്. ശിവശങ്കറിന് പദ്ധതിയുമായുള്ള ബന്ധം, വിദേശസംഭാവന സ്വീകരിക്കുന്നതിലെ പങ്ക്, കോഴയുടെ പങ്ക് കൈപ്പറ്റിയോ തുടങ്ങിയ കാര്യങ്ങളും സി.ബി. ഐ ചോദിക്കും. ദുബായ് റെഡ് ക്രെസന്റ് യു.എ.ഇ കോൺസുലേറ്റിലൂടെ നൽകിയ 18.50 കോടി രൂപയിൽ നിന്ന് 4.48 കോടി കമ്മിഷനായി നൽകിയെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇൻസ്പെക്ടർ എസ്.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |