കൊച്ചി: കിഫ്ബിയെ തകർക്കുന്ന ഇ.ഡിയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് അഞ്ച് ഇടത് എം.എൽ.എമാർ നൽകിയ പൊതുതാത്പര്യ ഹർജി നിയമപരമായി നിലനിൽക്കുമോയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കാതെ വിധിപറയാൻ മാറ്റി.
എം.എൽ.എമാരായ കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹർജിക്കാർ. കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയമപ്രകാരം രൂപംനൽകിയ കിഫ്ബിയെ തകർക്കാൻ രാഷ്ട്രീയ താത്പര്യത്തോടെയാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു.
ഇ.ഡിയുടെ സമൻസ് ലഭിച്ച തോമസ് ഐസക്കിനെ സഹായിക്കാനാണ് ഹർജിയെന്നും സമൻസ് ലഭിച്ചവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡിയുടെ അഭിഭാഷകൻ മറുപടി നൽകി. ഇ.ഡിയുടെ അന്വേഷണത്തിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന ആരോപണം ശരിയല്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്നും പറഞ്ഞു.
അന്വേഷണ ഘട്ടത്തിൽ പൊതുതാത്പര്യ ഹർജി നിലനിൽക്കുമോയെന്ന് വാക്കാൽ ചോദിച്ച ഡിവിഷൻബെഞ്ച് സമൻസ് ലഭിച്ചവർ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുകയല്ലേ വേണ്ടതെന്നും ആരാഞ്ഞു. വിദേശനാണ്യ വിനിമയ വ്യവസ്ഥകൾ പാലിച്ച് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ഹർജിയിൽ പറയുന്നു.
ഐസക്കിനുള്ള ഇ.ഡി നോട്ടീസിന് പ്രസക്തിയില്ല: സതീശൻ
മുൻമന്ത്രി തോമസ് ഐസക്കിന് ഇ.ഡി നൽകിയ നോട്ടീസിന് പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.കിഫ്ബി ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്നും ബഡ്ജറ്റിന് പുറത്തുള്ള മെക്കാനിസമാണെന്നുമുളള പ്രതിപക്ഷ നിലപാട് ശരിവയ്ക്കുന്നതാണ് രണ്ട് വർഷത്തെ സി.എ.ജി റിപ്പോർട്ട്.അത് ബഡ്ജറ്റിലേക്ക് തന്നെ വന്ന് സർക്കാരിന് ബാദ്ധ്യതയായി മാറും.കള്ളപ്പണം വെളുപ്പിക്കലാണ് ഇ.ഡിയുടെ അന്വേഷണ പരിധി.മസാലാ ബോണ്ടിനെ കുറിച്ചുളള അന്വേഷണത്തിൽ വിയോജിപ്പുണ്ട്. ബഫർ സോണുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ പുതിയ ഉത്തരവിലെ അവ്യക്തത മാറ്റണം.ഇതിലൂടെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |