തിരുവനന്തപുരം: വായ്പാലഭ്യത കുറഞ്ഞതും വരുമാനത്തിലെ ഇടിവും ചെലവിലെ വൻകുതിപ്പും ഒാണക്കാലത്ത് പ്രതീക്ഷയ്ക്കപ്പുറമുണ്ടായ അധിക ചെലവും നിമിത്തം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ട്രഷറി പ്രവർത്തനം തത്കാലം നിറുത്തിവയ്ക്കേണ്ടി വരുമെന്ന് സർക്കാരിന് ആശങ്ക. ട്രഷറിയിൽ നീക്കിയിരിപ്പില്ലാത്ത സ്ഥിതിയാണ്.
ശമ്പളവും പെൻഷനുമൊക്കെയായി ഒാണത്തിന് ഇതുവരെ 10,000 കോടിയുടെ ചെലവ് കഴിഞ്ഞു. ട്രഷറിയിലെ പണവും ഓണം മുന്നിൽകണ്ട് കഴിഞ്ഞ മൂന്നുമാസത്തിനിടെ മാറ്റിവച്ചതും 5,000 കോടിയോളം പൊതുകടവുമെടുത്താണ് ഇത് കണ്ടെത്തിയത്. കൂടാതെ വെയ്സ് ആൻഡ് മീൻസ് ആയി റിസർവ് ബാങ്കിൽ നിന്ന് 1,683 കോടിയുമെടുത്തു. ഇതിൽ 1,400 കോടി ചെലവായി. ശേഷിക്കുന്നത് ഒരുദിവസത്തിനകം തീരും.
അതുകഴിഞ്ഞാൽ ഒാവർഡ്രാഫ്റ്റിനെ ആശ്രയിക്കേണ്ടിവരും. 1,650 കോടിയാകും കിട്ടുക. രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചടയ്ക്കണം. വൈകിയാൽ റിസർവ് ബാങ്ക് ട്രഷറി നിയന്ത്രണമുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. ഈ മാസം ശേഷിക്കുന്ന ദിവസങ്ങളിൽ റവന്യു വരുമാനം എത്താനുള്ള സാഹചര്യം കുറവാണ്. കേന്ദ്രത്തിൽ നിന്ന് ജി.എസ്.ടി നഷ്ടപരിഹാരക്കുടിശിക ഉൾപ്പെടെ ഒന്നും കിട്ടാനില്ല. 500കോടിയിൽ താഴെ നികുതി വിഹിതം മാത്രമാകും കിട്ടുക.
കടമെടുക്കാനുമാവില്ല
വായ്പാ കാര്യത്തിൽ കേന്ദ്രം നിയന്ത്രണം കടുപ്പിച്ചതോടെ കടമെടുക്കാനും കഴിയാത്ത സ്ഥിതി. ഡിസംബർവരെ 17,936 കോടി കടമെടുക്കാൻ മാത്രമാണ് അനുമതി. ഇതിൽ 8,000 കോടി എടുത്തുകഴിഞ്ഞു. ഇൗ സാഹചര്യം മറികടക്കാൻ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരും.
'ഒാവർ ഡ്രാഫ്റ്റ് എടുക്കേണ്ട സാഹചര്യം ട്രഷറിയിൽ ലിക്വിഡിറ്റി ക്രഞ്ച് ഉണ്ടാകുമ്പോഴുളള പതിവ് സാമ്പത്തിക മാനേജ്മെന്റ് സംവിധാനം മാത്രമാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് മറച്ചുവച്ചിട്ടില്ല.അത് മറികടക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു".
-കെ.എൻ.ബാലഗോപാൽ, ധനമന്ത്രി
'അഞ്ചുവർഷത്തിലൊരിക്കലെ ശമ്പള പരിഷ്കരണമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികതാളം തെറ്റിക്കുന്നത്. പൊതുമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. അനാവശ്യ തസ്തികസൃഷ്ടിക്കൽ കുറയ്ക്കുന്നതുൾപ്പെടെ നടത്തേണ്ട സമയം അതിക്രമിച്ചു".
- ബി.എ. പ്രകാശ്, സാമ്പത്തിക വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |