കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായർ ഹൈക്കോടതിയിൽ ഹർജി നൽകി. തിങ്കളാഴ്‌ച ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് പരിഗണിക്കും.
ഉമ തോമസിന്റെ ഭർത്താവായ അന്തരിച്ച മുൻ എം.എൽ.എ പി.ടി. തോമസിന് എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ എന്നീ ബാങ്കുകളിൽ വായ്പാ കുടിശികയുണ്ട്. കൂടാതെ കൊച്ചി നഗരസഭയിലെ ഭൂമിയുടെ നികുതി കുടിശികയുമുണ്ട്. ഇക്കാര്യങ്ങൾ പത്രികയിൽ വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ ആക്ഷേപം. നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസർക്ക് മേയ് 12ന് പരാതി നൽകിയെങ്കിലും ഇത് നിരസിച്ച് ഉമ തോമസിന്റെ നാമനിർദ്ദേശപത്രിക സ്വീകരിച്ചെന്ന് ഹർജിയിൽ പറയുന്നു. ഭർത്താവിന്റെ പേരിലുള്ള ആസ്തിബാദ്ധ്യതകൾ അദ്ദേഹം മരിച്ചാൽ ഭാര്യയ്ക്കാണ് വന്നുചേരുകയെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പി.ടി. തോമസിന്റെ വായ്പാ, ഭൂനികുതി കുടിശികകളുടെ ബാദ്ധ്യത ഭാര്യ ഉമ തോമസിനാണെന്നും ഹർജിയിൽ പറയുന്നു. മാത്രമല്ല, ബാലറ്റ് പേപ്പർ സെറ്റ് ചെയ്തപ്പോൾ അക്ഷരമാലാക്രമം മറികടന്ന് ഉമയുടെ പേരിന് മുൻഗണന നൽകിയെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഇതിൽ ഇടപെട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
കെ.എസ്.പി പിന്തുണ യു.ഡി.എഫിന്
തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പിന്തുണയ്ക്കുമെന്ന് കേരള സോഷ്യലിസ്റ്റ് പാർട്ടി (കെ.എസ്.പി) അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങാൻ ഏറണാകുളത്തെ പ്രവർത്തകരോട് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ നന്ദാവനം സുശീലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശാന്താലയം ഭാസി അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ എരുമേലി, അഡ്വ. ജേക്കബ് പുളിക്കൻ, കെ. ബാബു, കുഞ്ഞുമോൻ ജഗതി, സന്തോഷ് കുമാർ, മാരായമുട്ടം രാജശേഖരൻ, ടി. അപ്പുക്കുട്ടൻ നായർ, പാളയം സഹദേവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |