ന്യൂഡൽഹി: ദുരന്തനിവാരണരംഗത്തെ പിണറായി സർക്കാരിന്റെ പരാജയം തുറന്നുപറഞ്ഞ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. 'പരിസ്ഥിതി കർഷക സ്‌നേഹത്തിന്റെ " കുത്തക ഏറ്റെടുത്തിരിക്കുന്ന സി.പി.ഐ സഖാക്കൾക്ക് ഇല്ലാത്ത ആർജവമാണ് ചെറിയാൻ കാട്ടിയത്. പാർട്ടിക്കൂറും വ്യക്തിപൂജയും മൂലം സർക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാൻ ഇടതുമുന്നണിയിൽ ആരും ധൈര്യപ്പെടാത്ത കാലത്താണ് 'രാജാവ് നഗ്നനാണെന്ന് " ചെറിയാൻ തുറന്നുപറഞ്ഞത്. നെതർലൻഡ്സിലല്ല എവിടെ പോയിട്ടും ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങൾ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ല. അല്ലെങ്കിൽ പാവപ്പെട്ട മലയോര ജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയിൽ കുഴിച്ചുമൂടുന്നത് കാണേണ്ടി വരില്ലായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങിയാൽ യൂറോപ്യൻ മാതൃക നടപ്പാക്കാനാവില്ല. അതിന് ദീർഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണം. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള എല്ലാനീക്കങ്ങളെയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദിയെന്നും മുരളീധരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |