തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യം കത്തിയ പശ്ചാത്തലത്തിൽ പ്രദേശത്തുള്ളവരുടെ രക്തത്തിലെ ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പ്രദേശത്തെ പശു, ആട്, എരുമ എന്നിവയുടെ പാൽ, രക്തം, മാംസം എന്നിവയിലടങ്ങിയ ഡയോക്സിന്റെ അളവും പരിശോധിക്കണം. വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങൾക്ക് ഗ്യാസ് മാസ്‌ക് നൽകണം. മഴയ്ക്ക് മുമ്പും ശേഷവും ജലാശയങ്ങളിലെ ഡയോക്സിന്റെ അളവ് പരിശോധിക്കപ്പെടണം. ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധസമിതിയോട് അടിയന്തരമായി സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെടണം. പരിസ്ഥിതി ശാസ്ത്രജ്ഞരും ഡോക്ടർമാരുമടക്കമുള്ള വിദഗ്ദ്ധസമിതിയെ സർക്കാർ നിയോഗിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |