കൊച്ചി: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം ആരംഭിച്ചു. വിനോദപരിപാടികളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോയെന്നാണ് അന്വേഷണം.
ബംഗളൂരുവിലെത്തി വിജേഷ് പിള്ള കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച വിവരങ്ങൾ ഏതാനും ദിവസങ്ങൾക്ക് ഇ.ഡിയെ സ്വപ്‌ന സുരേഷ് അറിയിച്ചിരുന്നു. ഇക്കാര്യം സ്വപ്‌ന ഫേസ്ബുക്കിൽ വെളിപ്പെടുത്തുന്നതിനുമുമ്പേ വിജേഷിനെ ഇ.ഡി രണ്ടുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. വിജേഷിന്റെ സാമ്പത്തികസ്ഥിതി, പശ്ചാത്തലം, ഇടപാടുകൾ, ബന്ധങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
സിനിമ ഉൾപ്പെടെ വിനോദമേഖലകളിൽ കള്ളപ്പണം വിനിയോഗിക്കുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഘങ്ങളുമായി വിജേഷിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായാണ് സൂചന. തെളിവുകൾ ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യും.
വിജേഷ് പറ്റിപ്പുകാരനെന്ന് സംവിധായകൻ മനോജ് കാന
ഇടനിലക്കാരനെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കിയെന്ന് സംവിധായകൻ മനോജ് കാന. ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ 'കെഞ്ചിറ' സിനിമ ഒ.ടി.ടിയിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്ന് മനോജ് കാന വെളിപ്പെടുത്തി.
അയാൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി ഒരു ബന്ധവും ഉണ്ടാകാനിടയില്ലെന്നാണ് തോന്നുന്നത്. എം.വി.ഗോവിന്ദനെ പോലുള്ളവരെ അറിയാമെന്ന് പറഞ്ഞെങ്കിൽ അത് നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ്.
'കെഞ്ചിറ' എന്ന ചിത്രം തന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ പരസ്യത്തിനും മറ്റും വിജേഷ് ഉപയോഗിച്ചു. പക്ഷെ ഒ.ടി.ടി പ്ലാറ്റ്ഫോം നടത്തേണ്ട ഒരു സംവിധാനവും ഇല്ലാത്തയാളാണെന്നും മനോജ് കാന പറയുന്നു. സിനിമ മേഖലയിലെ പലരെയും പറ്റിച്ചിട്ടുണ്ടെന്ന് മനോജ് കാന പറയുന്നു. 2019ലാണ് 'കെഞ്ചിറ' എന്ന പടം നിർമ്മിച്ചത്. നേര് കൾച്ചറൽ സൊസൈറ്റി എന്ന സൗഹൃദ കൂട്ടായ്മയാണ് നിർമ്മാണം നിർവഹിച്ചത്. 'കെഞ്ചിറ' ചലച്ചിത്ര മേളകളിൽ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം, ഛായഗ്രഹണം, കോസ്റ്റ്യൂം എന്നീ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി. ഒരു ദേശീയ അവാർഡും ലഭിച്ചു. തുടർന്നാണ് 'കെഞ്ചിറ'യുടെ ഒ.ടി.ടി റിലീസിനായി വിജേഷ് പിള്ള ബന്ധപ്പെട്ടതെന്ന് എന്ന് മനോജ് കാന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |