തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ വീണ്ടും യജ്ഞത്തിന് സർക്കാർ ആലോചിക്കുന്നു. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വകുപ്പ് മേധാവികളോട് നിർദ്ദേശിച്ചു. കണക്ക് കിട്ടിയശേഷം മുഖ്യമന്ത്രി അവരുടെ യോഗം വിളിക്കും.
ഫയൽ തീർപ്പാക്കൽ രണ്ട് തട്ടാക്കാൻ അടുത്തിടെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 2019 ആഗസ്‌റ്റ് മുതൽ ഒക്ടോബർ വരെ തീർപ്പാക്കൽ യജ്ഞം നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. 1.98 ലക്ഷം ഫയലുകളിൽ 68,000 മാത്രമാണ് തീർപ്പാക്കിയത്.
ഓഫീസുകളെ കൊവിഡ് ബാധിച്ചപ്പോൾ ഫയലുകൾ വർദ്ധിച്ചിരുന്നു. വകുപ്പുകളിലെ ഫയൽ അദാലത്തുകൾ ഫലപ്രദമല്ല. അതാണ് രണ്ടാം യജ്ഞം ആലോചിക്കുന്നത്. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളുടെ നിയന്ത്രണം പൊതുഭരണവകുപ്പിനാണ്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കില്ല. യജ്ഞം പ്രഖ്യാപിപ്പിക്കുമ്പോൾ മാത്രമാണ് വകുപ്പുകൾ കണക്കെടുക്കുക. മാസം ശരാശരി 20,000 പുതിയ ഫയലുകളാണ് ഉണ്ടാകുന്നത്. യജ്ഞം ഇല്ലാതിരുന്നപ്പോൾ മാസം 17,000 ഫയലുകൾ തീർപ്പാക്കിയിരുന്നു. യജ്ഞത്തിൽ 5000 ഫയലുകൾ മാത്രമാണ് അധികമായി തീർപ്പായത്. സെക്രട്ടേറിയറ്റിൽ മൂന്ന് മാസത്തിൽ ഒരു ദിവസം ഫയൽ അദാലത്ത് നടക്കും. അടിയന്തര ഫയലുകൾക്കാണ് ഇതിൽ മുൻഗണന.
തീർപ്പാക്കൽ നിലവിൽ
ഒരു ഫയൽ എട്ട് ഉദ്യോഗസ്ഥർ പരിശോധിക്കണം
15 മിനിട്ടിൽ തീർപ്പാക്കേണ്ടവ പോലും മാസങ്ങൾ കെട്ടിക്കിടക്കും.
അസിസ്റ്റന്റ്, സെക്‌ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി, സെക്രട്ടറി എന്നിവരാണ് എട്ട്പേർ
പിന്നെ ആവശ്യമെങ്കിൽ മന്ത്രി, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി
ചിലപ്പോൾ ഗവർണർക്കും
ചിലത് സെക്രട്ടറിതലത്തിൽ തീരുമാനമാവും.
പ്രധാന ഫയലുകൾ (ശതമാനത്തിൽ)
കോടതി വ്യവഹാരം 18
വസ്തുതർക്കം, കെട്ടിട നിർമ്മാണത്തർക്കം, അപ്പീൽ: 40
നിയമസഭാ സമിതികൾക്കുള്ള റിപ്പോർട്ടുകളും തുടർനടപടികളും: 13
ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ: 20
മുഖ്യമന്ത്രിയുടെയോ, മന്ത്രിയുടേയോ അംഗീകാരം വേണ്ടത്: 8
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |