തിരുവനന്തപുരം: സെമി ഹൈസ്‌പീഡ് റെയിലിനായി ഭൂമിയേറ്റെടുക്കാൻ 179 വില്ലേജുകളിൽ കല്ലിടലും അതിവേഗത്തിൽ . ഒരു ലക്ഷം അതിർത്തിക്കല്ലുകളാണ് ഇടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി 955.13ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.1226.45ഹെക്ടർ ഭൂമിയാണ് ആകെ വേണ്ടത്. 185ഹെക്ടർ റെയിൽവേ ഭൂമിയാണ്. കല്ലിടലിന് മാത്രം ഒരു കോടിയാണ് ചെലവ്.
സ്വകാര്യഭൂമിയിൽ കല്ലിട്ട് അതിർത്തി തിരിക്കുകയാണ് ആദ്യനടപടി. 50മീറ്ററിൽ ഒരു കല്ല്, വളവുകളിൽ 25മീറ്ററിൽ ഒരു കല്ല് . റെയിൽപാതയുടെ രണ്ട് അതിർത്തികളിലും മദ്ധ്യഭാഗത്തുമായി മൂന്ന് കല്ലുകളും. 100കിലോമീറ്ററിൽ വീതം കല്ലിടാൻ അഞ്ച് ഏജൻസികൾക്ക് കരാർ നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ കല്ലിട്ട ശേഷം റവന്യൂ, കെ-റെയിൽ സംയുക്ത പരിശോധനയുണ്ടാവും.
തുടർന്ന്, സാമൂഹ്യാഘാത പഠനമാണ്. റെയിൽപാതയ്ക്കായി പൊളിക്കേണ്ട കെട്ടിടങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവയെല്ലാം പഠിക്കും. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ രണ്ടു മുതൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകും. വീട്, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്കും ഇരട്ടി വില ലഭിക്കും. അതിവേഗ റെയിലിന് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ദേശീയ ഹരിതട്രൈബ്യൂണലിൽ വ്യക്തമാക്കിയിരുന്നു.
പ്രളയനിരപ്പിനും മുകളിൽ
2018, 2019 വർഷങ്ങളിലെ പ്രളയത്തിലുയർന്ന ജലനിരപ്പ് പരിശോധിച്ച്, കൂടിയ ജലനിരപ്പിൽ നിന്ന് അഞ്ച് മീറ്റർ ഉയരത്തിലായിരിക്കും പാലങ്ങൾ . യാർഡുകളും സ്റ്റേഷനുകളും ജലനിരപ്പ് കണക്കാക്കി ഉയരത്തിലാക്കും.
ഇന്ത്യൻ റെയിൽവേ കൺസൽട്ടിംഗ് സ്ഥാപനമായ റൈറ്റ്സ് നൂറു വർഷത്തെ പ്രളയ ജലനിരപ്പ് കണക്കാക്കിയാണ് സർവേ നടത്തുന്നത്. തിരുവനന്തപുരം-തിരുനാവായ 310കിലോമീറ്ററിലാണ് ഹൈഡ്റോഗ്റഫി പഠനം തുടങ്ങിയത്.
പെരിയാറിൽ ആലുവയിലും ഭാരതപ്പുഴയിൽ കുറ്റിപ്പുറത്തും രണ്ട് വലിയ പാലങ്ങളുണ്ടാക്കും. 40 വലിയ പാലങ്ങൾ, 290ചെറിയ പാലങ്ങൾ, വെള്ളമൊഴുകാനുള്ള ഓവുപാലങ്ങൾ പുറമെ. പ്രളയ സാധ്യതാമേഖലകളിൽ തൂണുകളും പാലങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |