കുന്നംകുളം: കൈതവളപ്പ് കുടുംബക്ഷേത്രത്തിൽ താലികെട്ടി. പിന്നെ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ മുത്തപ്പന്റെ മുൻപിലെത്തി വരണമാല്യം ചാർത്തി.
പഴഞ്ഞി കൈതവളപ്പിൽ ശിവദാസ് - സബിത ദമ്പതികളുടെ മകൾ ശാശ്രയയും കോലളമ്പ് കൊട്ടിലിങ്ങൽ വീട്ടിൽ കല്ലു - വാസു ദമ്പതികളുടെ മകൻ വൈശാഖും തമ്മിലുള്ള വിവാഹമാണ് അമ്പലത്തിലും
പള്ളിയിലുമായി നടന്നത്.
മെത്രാപൊലിത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസിന്റെ സാന്നിദ്ധ്യത്തിൽ വധൂവരന്മാർ പരസ്പരം മാല ചാർത്തണമെന്ന വധുവിന്റെ പിതാവ് ശിവദാസന്റെ ആഗ്രഹമാണ് സഫലമായത്.
വിവാഹത്തിന് ഇരുകുടുംബങ്ങളും തീരുമാനിച്ച ഉടൻ ശിവദാസൻ ഭാര്യയുമായി ആദ്യം കുന്നംകുളം ആർത്താറ്റ് അരമനയിലെത്തി മെത്രാപ്പൊലിത്തയെ കണ്ട് ആഗ്രഹം അറിയിച്ചു. അദ്ദേഹത്തിന് പൂർണസമ്മതം. താലികെട്ടിന് ശേഷം മുത്തപ്പന്റെ തിരുനടയിലെത്തിയ വധൂവരന്മാരെ അദ്ദേഹം അനുഗ്രഹിച്ച് ആശീർവദിച്ചു.
പഴഞ്ഞി പള്ളിയിലെ പെരുന്നാൾ പ്രദക്ഷിണത്തിന് കുത്തുവിളക്ക് പിടിക്കുന്ന പാരമ്പര്യാവകാശികളാണ് ശിവദാസന്റെ കുടുംബക്കാർ.
ഈ പിന്തുടർച്ചയുടെയും വിശ്വാസത്തിന്റെയും ഭാഗമായാണ് മാലചാർത്തൽ മുത്തപ്പന്റെ നടയ്ക്കലാക്കിയത്. ഗീവർഗീസ് തിരുമേനി ആശീർവദിച്ച് നൽകിയ മാലകളും ബൊക്കെയും വധൂവരൻമാർ പരസ്പരം കൈമാറി.
പൂർവികർ ചെയ്ത പുണ്യപ്രവൃത്തികളോടൊപ്പം പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹം കൊണ്ടുകൂടിയാണ് കുടുംബത്തിന്റെ ആഗ്രഹം നിറവേറിയത്.
- ശിവദാസൻ
(വധുവിന്റെ പിതാവ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |