തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പിന്റെ പുതിയ റോഡുകൾ നിർമ്മാണം കഴിഞ്ഞും, പഴയ റോഡുകൾ അറ്റകുറ്റപ്പണികൾക്കുശേഷവും, ആറു മാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ ഉത്തരവായി. കുഴികൾ രൂപപ്പെട്ടാലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു വിജിലൻസ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സർക്കുലറിൽ വ്യക്തമാക്കി.
റോഡുകളുടെ പരിതാപകരമായ അവസ്ഥയും അതുകാരണം അടിക്കടിയുണ്ടാവുന്ന അപകട മരണങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കുകയും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
നിർമ്മാണമോ, അറ്റകുറ്റപ്പണിയോ
പൂർത്തീകരിച്ചതായി ഇനി മുതൽ സർട്ടിഫിക്കറ്റ് നൽകുന്ന റോഡുകൾക്കാണ് ബാധകം. പ്രകൃതിദുരന്തത്താലാണ് തകർന്നതെന്ന് കളക്ടർ റിപ്പോർട്ട് നൽകിയാൽ കേസുണ്ടാവില്ല. ക്രിമിനൽ നടപടികൾ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു.
ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഒരു വർഷത്തിനകം തകർന്നാൽ എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വീഴ്ച കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും.
ആറുമാസത്തിനകം റോഡുകൾ തകർന്നാൽ കരാറുകാരനും എൻജിനീയർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ജൂലായ് 19ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു വർഷത്തിനുള്ളിലാണ് റോഡുകൾ തകരുന്നതെങ്കിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു. റോഡുകളുടെ കാര്യത്തിൽ ഫണ്ടല്ല, അത് ഉപയോഗിക്കുന്ന രീതിയാണ് പ്രശ്നമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
'മഴക്കെടുതി തകർച്ചയ്ക്ക് കാരണമാണെങ്കിലും റോഡുകൾ പരിപാലിക്കുന്നതിൽ വിട്ടുവീഴ്ച സാദ്ധ്യമല്ല. പരിപാലനത്തിന് ഡി.എൽ.പി, റണ്ണിംഗ് കോൺട്രാക്ട് തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരെയും കരാറുകാരെയും കൂടുതൽ ജാഗരൂകരാക്കാനാണ് വിജിലൻസിന്റെ സഹായം കൂടി ഉപയോഗപ്പെടുത്തുന്നത്".
- പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |