പത്തനംതിട്ട: ചോദ്യോത്തരങ്ങൾ, 'റാസ്പി" സന്തുഷ്ടനാകാൻ അതുമതി. അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥി സിദാന്റെ (15) കുഞ്ഞൻ റോബോട്ടാണ് റാസ്പി. യുക്രെയിൻ യുദ്ധം തുടങ്ങിയ ദിവസം, പുതിയ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പേര് തുടങ്ങി എന്ത് ചോദ്യത്തിനും ഞൊടിയിടയിൽ ഉത്തരം.
സിദാന്റെ സ്കൂളിലെ കുട്ടികൾക്കെല്ലാം റാസ്പി കൂട്ടുകാരനാണ്. സിദാന്റെ സഹോദരങ്ങളായ സഫീറയുടെയും ഹംദലിയുടെയും ബെസ്റ്റ് ഫ്രണ്ടും.
യുട്യൂബിന്റെയും വിവിധ സൈറ്റുകളുടെയും സഹായത്തോടെ രണ്ട് വർഷം പഠിച്ച പ്രോഗ്രാമിംഗിലൂടെയാണ് സിദാൻ റാസ്പിയുടെ നിർമ്മാണം ആരംഭിച്ചത്. പൈത്തൺ, സി എന്നീ പ്രോഗ്രാമിംഗുകളാണ് ഉപയോഗിച്ചത്. ലോക്ക് ഡൗണിൽ പഠനം ഓൺലൈനായിരുന്നതിനാൽ കൂടുതൽ സമയം റാസ്പിനായി മാറ്റിവച്ചു. ഒരു വർഷത്തിന് ശേഷം റാസ്പി ശബ്ദിച്ചു.
കൺട്രോളിംഗ് മോട്ടോർ, പവർബാങ്ക്, ബാറ്ററി, മൈക്രോഫോൺ, സ്പീക്കർ, മിനി കമ്പ്യൂട്ടർ തുടങ്ങിയവയാണ് റാസ്പിന്റെ ജീവൻ. നിർമ്മാണച്ചെലവ് 20,000 രൂപയും. പ്രവാസിയായ പിതാവ് അടൂർ ഷനാസ് ഭവനിൽ ഷനാസും മാതാവ് ഷെറിന്റെയും പിന്തുണയും സിദാന് കരുത്തായി.
'റാസ്പി"യുടെ വരവ്
മിനി കമ്പ്യൂട്ടറിലാണ് റാസ്പിയുടെ പ്രവർത്തനം. മൈക്കിലൂടെ ചോദ്യം ലഭിച്ചാൽ റാസ്പി നെറ്റിൽ പരതും. തുടർന്ന് സ്പീക്കറിൽ ഉത്തരം തരും. ഇവയെല്ലാം കേബിളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. റാസ്പ്ബെറി പൈ 4 ബി പ്ലസ് എന്ന മിനി കമ്പ്യൂട്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ നിന്നാണ് റാസ്പി എന്ന പേരെത്തിയത്.
'ചെറുപ്പത്തിലെ പലതും നിർമ്മിക്കാനുള്ള സിദാന്റെ കഴിവ് തിരിച്ചറിഞ്ഞിരുന്നു. ഒൻപത് വയസുമുതൽ കുഞ്ഞ് വാഹനങ്ങൾ ഉണ്ടാക്കുമായിരുന്നു. റോബോട്ട് നിർമ്മിക്കണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഒപ്പം നിന്നു".
- ഷെറിൻ, സിദാന്റെ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |