പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) അടിസ്ഥാനമാക്കി ദർശനം അനുവദിക്കുന്നത് ശബരിമലയിൽ പ്രായോഗികമാകില്ലെന്ന് ദേവസ്വം ബോർഡിൽ അഭിപ്രായം. ഇക്കാര്യം സർക്കാരിനെ അറിയിക്കും. ശബരിമല ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനം റാന്നി പെരുനാട് പഞ്ചായത്താണ്. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും ഭക്തർ എത്തുന്ന ശബരിമലയിൽ ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം എങ്ങനെ നടപ്പാക്കുമെന്നാണ് ചോദ്യം. ഇക്കാര്യം ആരോഗ്യമന്ത്രിയുമായി ദേവസ്വം ബോർഡ് ചർച്ച ചെയ്യും.
ആദ്യത്തെ ലോക്ഡൗണിന് ശേഷം നിലയ്ക്കലും പമ്പയിലും കൊവിഡ് ടെസ്റ്റ് നടത്തിയവരെയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരെയുമാണ് കടത്തിവിട്ടത്. ഇക്കഴിഞ്ഞ വിഷു പൂജയ്ക്കാണ് ഒടുവിൽ ഭക്തർക്ക് പ്രവേശനം ലഭിച്ചത്. ഇടവം, മിഥുന മാസ പൂജാ ദിവസങ്ങളിൽ ഭക്തർക്ക് അനുമതിയില്ലായിരുന്നു. കർക്കടക മാസ പൂജയ്ക്ക് ദർശനത്തിന് എത്തുന്നവർ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിക്കും.
കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യം
കൊവിഡ് മാനദണ്ഡം പാലിച്ച് കർക്കടക മാസ പൂജയ്ക്ക് ശബരിമലയിലേക്ക് കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെടും. ജൂലായ് 16നാണ് ശബരിമല നട തുറക്കുന്നത്. ആദ്യ ലോക് ഡൗണിന് ശേഷം മാസ പൂജാ ദിവസങ്ങളിൽ രണ്ടായിരം, തീർത്ഥാടന കാലത്ത് പതിനായിരം എന്നിങ്ങനെയാണ് ഭക്തരെ കടത്തിവിട്ടിരുന്നത്. ശമ്പള വിതരണം പ്രതിസന്ധിയിലായ സാഹചര്യത്തിൽ വരുമാനം വർദ്ധിപ്പിക്കാനായി കൂടുതൽ ഭക്തർക്ക് ദർശനം അനുവദിക്കണമെന്ന ആവശ്യം ഇൗ മാസം ഏഴിന് സർക്കാരുമായി നടത്തുന്ന ചർച്ചയിൽ ഉന്നയിക്കും.
'കർക്കടക മാസ പൂജയ്ക്ക് കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ടി.പി.ആർ മാനദണ്ഡമാക്കണമോ എന്ന് സർക്കാരുമായി ആലോചിക്കും".
- എൻ. വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |