തിരുവനന്തപുരം: 63,941 കോടിയുടെ സിൽവർ ലൈൻ നടപ്പാക്കാൻ വേണ്ട 33,700 കോടി രൂപയുടെ വിദേശ വായ്പയ്ക്ക് ഗാരന്റി നിൽക്കുകയോ വായ്പാ ബാദ്ധ്യത പങ്കിടുകയോ ചെയ്യില്ലെന്ന കേന്ദ്ര നിലപാട് മയപ്പെടുത്തിയെടുക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി. ഭൂമി ഏറ്റെടുക്കലിനുൾപ്പെടെ പ്രത്യേകാനുമതി വേണ്ടെന്ന് റെയിൽവേ ഹൈക്കോടതിയിൽ അറിയിച്ചതിനു പിന്നാലെയാണ് കേന്ദ്ര വിഹിതം അഭ്യർത്ഥിച്ച് പദ്ധതി വേഗത്തിലാക്കാൻ സക്കാർ നീക്കമാരംഭിച്ചത്.
കേന്ദ്രം പിന്തുണ നൽകിയില്ലെങ്കിൽ കേരത്തിന്റെ വായ്പാ ബാദ്ധ്യത കൂടുതൽ വഷളാകും. സിൽവർലൈൻ നടപ്പാക്കുന്ന കെ - റെയിലിൽ കേന്ദ്രത്തിന് പങ്കാളിത്തമുളളതാണ്. കേന്ദ്രത്തിന്റെ ഉറപ്പിലാണ് സിൽവർലൈനുമായി മുന്നോട്ട് പോയത്. പദ്ധതിക്ക് സംസ്ഥാന, റെയിൽവേ ഓഹരി 10,300 കോടിയും സ്വകാര്യ വ്യക്തികളുടെ ഓഹരി 4352 കോടിയുമാണ്.
2020 ഒക്ടോബറിൽ പദ്ധതി രേഖ കേന്ദ്രത്തിന് മുന്നിലെത്തി. നാലു മാസത്തിന് ശേഷം ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാനും ചെലവുകൾക്കായി ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുമായി ബന്ധപ്പെടാനും കേന്ദ്രം ആവശ്യപ്പെട്ടു. 2021 മേയിൽ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷൻ 3,000 കോടി രൂപ ഭൂമിയേറ്റെടുക്കലിന് അനുവദിച്ചു. എന്നാൽ, 2021ഒക്ടോബറിൽ വിദേശ ഫണ്ടിംഗിന് പിന്തുണ നൽകുന്നതിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാന ബഡ്‌ജറ്റ് പ്രകാരം ഇൗ വർഷം വായ്പാബാദ്ധ്യത 3.27 ലക്ഷം കോടിയാണ്. കിഫ്ബി പദ്ധതികൾ പൂർത്തിയാകുമ്പോൾ 63,224 കോടിയും സിൽവർ ലൈനിലൂടെ 33,700 കോടിയും വായ്പയിൽ കൂടും.
സിൽവർ ലൈനിന് പിന്തുണ 86 %
2017ൽ കെ - റെയിൽ കോർപറേഷൻ നടത്തിയ അഭിപ്രായ സർവേയിൽ 86 ശതമാനം ആളുകളും സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ചു
2019ൽ ഫ്രഞ്ച് കൺസൾട്ടൻസി സിസ്ട്രയുടെ പഠനത്തിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെക്കൂടി ബന്ധിപ്പിച്ചാൽ ലാഭത്തിലെത്തുമെന്ന് വിലയിരുത്തൽ
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി
8.76 ലക്ഷം കോടി: മൊത്തം വരുമാനം
വായ്‌പ വരുമാനത്തിന്റെ 23 ശതമാനത്തിൽ കൂടരുത്
എന്നിട്ടും നിലവിൽ വായ്‌പ 37.3 ശതമാനം
പുതിയ വായ്പകൾ വരുമ്പോൾ ഇത് 50 ശതമാനം കവിയും
ശമ്പളത്തിനും പെൻഷനും മറ്റും 5,000 കോടി മാസം വായ്പ
100 രൂപയിൽ
75.60 രൂപ ശമ്പളത്തിന്
20.55രൂപ കടം തിരിച്ചടയ്‌ക്കാൻ
3.85 രൂപ വികസനത്തിന്
'സിൽവർലൈനിന് കേന്ദ്രവിഹിതം അഭ്യർത്ഥിച്ചു. പദ്ധതി പൂർത്തിയായാൽ സാമ്പത്തിക രംഗം സജീവമാകും. തൊഴിലവസരങ്ങൾ കൂടും. കേരളത്തിന് ഇത് സാമ്പത്തിക ബാദ്ധ്യതയാവില്ല.'
-കെ.എൻ. ബാലഗോപാൽ, ധനമന്ത്രി
കേരളത്തിന്റെ കടപ്പെരുപ്പം
വർഷം...........പൊതുകടം......ആഭ്യന്തരകടം....മൊത്തം കടം. (തുക കോടിയിൽ)
2017-18 ........1,42,985 ...............67,778 ................2,10,763
2018-19 ........1,58,234 ................77,397 ................2,35,631
2019-20 .........1,78,222 ...............84,088 ................2,62,310
2020-21...........2,05,140 ...............91,678.................2,96,818
2021-22 ..........2,29,560 ................98,095................3,27,655
ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്രം
സിൽവർലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി റാവു സാഹിബ് പട്ടീൽ ദാൻവേ കെ. മുരളീധരൻ എം.പിയെ അറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക സാദ്ധ്യത കൂടി പരിഗണിക്കാനുണ്ട്. അലൈൻമെന്റ്, നിർമ്മാണ രീതി, ഭൂമി ഏറ്റെടുക്കൽ എന്നിവയിൽ തീരുമാനമായിട്ടില്ല. റെയിൽവേയുടെയും കേരള സർക്കാരിന്റെയും സംയുക്ത സംരംഭമാണ് കെ-റെയിൽ. പദ്ധതിക്കായി സർവേ നടത്തി വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മുരളീധരൻ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |