SignIn
Kerala Kaumudi Online
Friday, 26 April 2024 6.36 PM IST

കൊവിഡ് രണ്ടാംതരംഗത്തിൽ ഉലഞ്ഞ് വാഹന വില്പന: ഏപ്രിലിൽ സമ്മിശ്രം

car-sales

കൊച്ചി: കൊവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചതോടെ ആഭ്യന്തര വാഹന വില്പന വീണ്ടും നഷ്‌ടത്തിന്റെ പാതയിലേറി. ഏപ്രിലിൽ ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും നുണഞ്ഞത് കനത്ത നഷ്‌ടമാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സാമ്പത്തിക ഞെരുക്കവും വിതരണ ശൃംഖലയിലെ തടസങ്ങളുമാണ് വിപണിയെ വലയ്ക്കുന്നത്. മഹാമാരിയുടെ രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ പാദത്തിലുടനീളം (ഏപ്രിൽ-ജൂൺ) കാര്യമായ വില്പന നേട്ടം കമ്പനികൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, തരംഗം മായുന്നമുറയ്ക്ക് വിപണി തിരിച്ചുകയറുമെന്ന പ്രത്യാശയും അവർക്കുണ്ട്.

കഴിഞ്ഞ മാർച്ചിലാകെ 3.20 ലക്ഷത്തോളം പാസഞ്ചർ വാഹനങ്ങൾ (കാർ, എസ്.യു.വി) വിറ്റുപോയിരുന്നു (ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള മൊത്തവില്പനയുടെ കണക്കാണിത്). കഴിഞ്ഞമാസം അത് 2.86 ലക്ഷം യൂണിറ്റുകളായി താഴ്‌ന്നുവെന്നാണ് വിലയിരുത്തലുകൾ. മാസാടിസ്ഥാനത്തിൽ വില്പന നഷ്‌ടം പത്തു ശതമാനത്തോളം. അതേസമയം, രാജ്യവ്യാപക കർശന ലോക്ക്‌ഡൗൺ മൂലം 2020 ഏപ്രിലിൽ വാഹന വില്പന വെറും പൂജ്യമായിരുന്നു. അതുമായി താരതമ്യം ചെയ്‌താൽ കഴിഞ്ഞമാസത്തെ വില്പന വളർച്ച 100 ശതമാനമെന്ന് കൗതുകത്തോടെ പറയാം!

ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞമാസം വില്പന നേട്ടം കുറിച്ച കമ്പനികൾ ഹോണ്ട കാർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമാണ്. മാർച്ചിലെ 7,103 യൂണിറ്റുകളേക്കാൾ 27.72 ശതമാനം നേട്ടത്തോടെ ഹോണ്ട ഏപ്രിലിൽ 9,072 വാഹനങ്ങൾ വിറ്റഴിച്ചു. 16,700 യൂണിറ്റുകളിൽ നിന്ന് 18,285 യൂണിറ്റുകളിലേക്കാണ് മഹീന്ദ്ര വില്പന കരകയറിയത്. നേട്ടം 9.49 ശതമാനം.

7.06 ശതമാനം നഷ്‌ടം കുറിച്ച മാരുതി സുസുക്കി കഴിഞ്ഞമാസം വിറ്റഴിച്ചത് 1.35 ലക്ഷം യൂണിറ്റുകൾ. മാർച്ചിൽ വില്പന 1.46 ലക്ഷമായിരുന്നു. മാരുതിയുടെ പ്രധാന എതിരാളികളായ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഹ്യുണ്ടായിയുടെ വില്പന 6.84 ശതമാനം കുറഞ്ഞു. 52,600ൽ നിന്ന് 49,002 യൂണിറ്റുകളിലേക്കാണ് താഴ്‌ന്നത്. ടാറ്റാ മോട്ടോഴ്‌സിന്റെ വില്പന 29,654 യൂണിറ്റുകളിൽ നിന്ന് 15.37 ശതമാനം താഴ്‌ന്ന് 25,095 ആയി. ഹ്യുണ്ടായിയുടെ ഉപബ്രാൻഡായ കിയയുടെ വില്പന നഷ്‌ടം 15.65 ശതമാനമാണ്. വില്പന 19,100ൽ നിന്ന് 16,111 കാറുകളായി കുറഞ്ഞു.

35.86 ശതമാനമാണ് ടൊയോട്ടയുടെ നഷ്‌ടം. കഴിഞ്ഞമാസം 9,621 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി, മാർച്ചിൽ 15,001 യൂണിറ്റുകൾ പുതുതായി ഡീലർഷിപ്പുകളിൽ എത്തിച്ചിരുന്നു. 30.06 ശതമാനം ഇടിവുമായി റെനോ വിറ്റഴിച്ചത് 8,642 കാറുകൾ. 12,356 യൂണിറ്റുകളിൽ നിന്നാണ് ഫ്രഞ്ച് ബ്രാൻഡിന്റെ വീഴ്‌ച. ഫോഡിന്റെ ഏപ്രിൽ വില്പന 5,469 കാറുകൾ; നഷ്‌ടം 29.40 ശതമാനം. മാർച്ചിൽ വില്പന 7,746 കാറുകളായിരുന്നു. നിസാന്റെ വില്പന 4,012 യൂണിറ്റുകളിൽ നിന്ന് 16.03 ശതമാനം താഴ്‌ന്ന് 3,369ലും എം.ജി മോട്ടോറിന്റെ വില്പന 5,528 യൂണിറ്റുകളിൽ നിന്ന് 53.60 ശതമാനം താഴ്‌ന്ന് 2,565 യൂണിറ്റുകളിലും ഒതുങ്ങി.

1,533 യൂണിറ്റുകളാണ് ഫോക്‌സ്‌വാഗൻ വിറ്റഴിച്ചത്. മാർച്ചിലെ 2,025 യൂണിറ്റുകളെ അപേക്ഷിച്ച് നഷ്‌ടം 24.30 ശതമാനം. സ്‌കോ‌ഡയുടെ വില്പന 1,159 കാറുകളിൽ നിന്ന് 17.08 ശതമാനം കുറഞ്ഞ് 961 യൂണിറ്റുകളിലെത്തി. 846 കാറുകളാണ് ജീപ്പ് കഴിഞ്ഞമാസം വിറ്റഴിച്ചത്. നഷ്‌ടം 37.79 ശതമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.