ബെയ്‌ജിംഗ്: ചൈനീസ് ബാങ്കുകളുടെ വിദേശ നാണയ നിക്ഷേപം ആദ്യമായി ഒരുലക്ഷം കോടി ഡോളർ കടന്നു. ഇന്ത്യൻ രൂപയിൽ ഇത് 74.22 ലക്ഷം കോടി രൂപ വരും. വിദേശങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനീസ് സ്ഥാപനങ്ങൾക്ക് ഇതു കരുത്താകും. കൊവിഡ് കാലത്ത് ചൈനീസ് ഉത്‌പന്നങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കുകയും കയറ്റുമതി ഉയരുകയും ചെയ്‌തതാണ് നേട്ടമായത്. കൊവിഡിൽ നിന്ന് ചൈന അതിവേഗം മുക്തമാകുകയും ചൈനീസ് സമ്പദ്‌വ്യവസ്ഥ, മറ്റ് മേജർ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് അതിവേഗം കൊവിഡ് പ്രതിസന്ധിയിൽ നിന്ന് നേട്ടത്തിലേക്ക് കരകയറിയതും ഗുണം ചെയ്‌തു. ഒട്ടേറെ നിക്ഷേപകർ ചൈനീസ് ഓഹരികളും കടപ്പത്രങ്ങളും വാങ്ങാനായി ഡോളർ വിറ്റഴിച്ച് ചൈനീസ് കറൻസിയായ യുവാൻ വാങ്ങിക്കൂട്ടിയതും കരുത്തായി.
അതേസമയം, വിദേശനാണയ നിക്ഷേപം വർദ്ധിച്ചെങ്കിലും അവ, മറ്റ് രാജ്യങ്ങളിലെ വികസന പദ്ധതികളിൽ നിക്ഷേപിക്കുക മാത്രമാണ് ചൈനീസ് ബാങ്കുകൾക്ക് ചെയ്യാനാവുക. ഇതുപക്ഷേ, ചൈനീസ് യുവാനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന വെല്ലുവിളിയും ചൈനയ്ക്ക് മുന്നിലുണ്ട്. നിലവിൽ, അഞ്ചുവർഷത്തെ ഉയരത്തിലാണ് യുവാന്റെ മൂല്യമുള്ളത്. ആഭ്യന്തര കറൻസിയുടെ മൂല്യം കൂടുന്നത് കയറ്റുമതി വരുമാനത്തെ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |