ന്യൂഡൽഹി: ബിഗ് ബസാർ ഹൈപ്പർമാർക്കറ്റ് ശൃംഖല ഉൾപ്പെടെ ഫ്യൂച്ചർ റീട്ടെയിൽ ഗ്രൂപ്പിന്റെ ആസ്‌തികൾ 25,000 കോടി രൂപയ്‌ക്ക് ഏറ്റെടുത്ത് ഇന്ത്യയിലെ ഓൺലൈൻ വിപണി വെട്ടിപ്പിടിക്കാൻ ഒരുങ്ങിയ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ കമ്പനിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. ഫ്യൂച്ചറിനെതിരായ നിയമ യുദ്ധത്തിൽ കോടതി വിധി അമേരിക്കൻ ഓൺലൈൻ ഭീമൻ ആമസോണിന് അനുകൂലമായി.
ഫ്യൂച്ചർ ഗ്രൂപ്പും റിലയൻസും തമ്മിലുള്ള കരാർ തടഞ്ഞ സിംഗപ്പൂർ എമർജൻസി ആർബിട്രേറ്ററുടെ വിധി സുപ്രീംകോടതി ഇന്നലെ ശരിവച്ചു. ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ചിന്റെ വിധി കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിനും വൻ തിരിച്ചടിയായി.
ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഹോൾസെയിൽ, റീട്ടെയിൽ, വെയർഹൗസ്, ലോജിസ്റ്റിക്സ് ആസ്തികൾ ഫ്യൂച്ചർ എന്റർപ്രൈസസ് എന്ന ഒറ്റ കമ്പനിയാക്കി റിലയൻസ് റീട്ടെയിലിന് കൈമാറാനായിരുന്നു പദ്ധതി. 24,713 കോടി രൂപയുടെ കരാറായിരുന്നു ഇത്. എന്നാൽ ഫ്യൂച്ചർ റീട്ടെയിലിൽ ഓഹരി പങ്കാളിത്തമുള്ള ഫ്യൂച്ചർ കൂപ്പൺസ് കമ്പനിയിൽ 1431കോടി രൂപ (49%) നിക്ഷേപമുള്ള ആമസോൺ ഇതിനെ എതിർത്തു. മൂന്നു മുതൽ പത്തു വർഷത്തിനകം ഫ്യൂച്ചർ റീട്ടെയിലിനെ ആമസോൺ ഏറ്റെടുക്കുമെന്നും മറ്റ് കമ്പനികൾക്ക് ആസ്തികൾ വിൽക്കരുതെന്നും ധാരണയുണ്ടായിരുന്നു. അത് ലംഘിച്ച് റിലയൻസുമായി കരാറുണ്ടാക്കിയപ്പോഴാണ് ജെഫ് ബെസോസിന്റെ ഉടസ്ഥതയിലുള്ള ആമസോൺ സിംഗപ്പൂർ ആർബിട്രേറ്ററെ സമീപിച്ചത്.
ആർബിട്രേറ്ററുടെ വിധി നടപ്പാക്കാൻ ആമസോൺ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി നിർബന്ധമായും നടപ്പാക്കണമെന്നും ഫ്യൂച്ചർ ഉടമ കിഷോർ ബിയാനിയുടെ സ്വത്ത് കണ്ടുകെട്ടണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. അത് ഡിവിഷൻ ബെഞ്ച്റദ്ദാക്കിയതിനെ തുടർന്നാണ് ആമസോൺ സുപ്രീംകോടതിയെ സമീപിച്ചത്.സുപ്രീംകോടതി ഇടപെട്ടില്ലെങ്കിൽ ഇന്ത്യയിൽ 650 കോടി ഡോളർ (47,000 കോടി രൂപ )നിക്ഷേപം നടത്തിയിട്ടുള്ള തങ്ങൾക്ക് തീരാനഷ്ടമുണ്ടാകുമെന്ന് ആമസോൺ വാദിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റീട്ടെയിൽ ശൃംഖലയായ ഫ്യൂച്ചർ ഗ്രൂപ്പിന് 1,700 സ്റ്റോറുകളും 50,000 ജീവനക്കാരും 6,000 ചെറുകിട, ഇടത്തരം ഏജൻസികളും ഉണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിക്ക് ആമസോൺ ഫണ്ട് നിഷേധിച്ചപ്പോഴാണ് റിലയൻസുമായി കരാറുണ്ടാക്കിയതെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |