ന്യൂഡൽഹി: രാജ്യത്ത് അവശ്യവസ്‌തുക്കളുടെ വില കുതിച്ചുയരുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോൾസെയിൽ) നാണയപ്പെരുപ്പം 12 വർഷത്തെ ഉയരത്തിലെത്തി. ഒക്‌ടോബറിലെ 12.54 ശതമാനത്തിൽ നിന്ന് 14.23 ശതമാനത്തിലേക്കാണ് നവംബറിലെ കുതിപ്പ്. റീട്ടെയിൽ നാണയപ്പെരുപ്പം കഴിഞ്ഞമാസം 4.48 ശതമാനത്തിൽ നിന്ന് 4.91 ശതമാനത്തിലെത്തിയിരുന്നു.
തുടർച്ചയായ എട്ടാംമാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നത്. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്നത് ഉപഭോക്തൃവില (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പമാണ്. ഇത് 2-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം അഞ്ചു ശതമാനത്തിനടുത്ത് എത്തിയതിനെ ആശങ്കയോടെയാണ് റിസർവ് ബാങ്ക് കാണുന്നത്.
മൊത്തവില നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ നയത്തെ സ്വാധീനിക്കില്ലെങ്കിലും മൊത്തവിലയുടെ ചുവടുപിടിച്ച് വരുംനാളുകളിൽ റീട്ടെയിൽ നാണയപ്പെരുപ്പവും ഉയർന്നേക്കാമെന്ന സൂചനയുണ്ട്. ഭക്ഷ്യ, ഇന്ധനവിലകൾ കുതിക്കുന്നതാണ് പ്രധാന ആശങ്ക. ഒക്‌ടോബറിലെ 3.06 ശതമാനത്തിൽ നിന്ന് ഭക്ഷ്യ മൊത്തവില നിലവാരം നവംബറിൽ 6.07 ശതമാനത്തിലെത്തി.
ഇന്ധന, ഊർജവില നിലവാരം 37.18 ശതമാനത്തിൽ നിന്ന് 39.81 ശതമാനമായി. നിർമ്മിത ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരവും പത്ത് ശതമാനത്തിനുമേലാണ്; 11.92 ശതമാനം. നാണയപ്പെരുപ്പം ഉയരുന്നത് ജനങ്ങൾക്ക് രണ്ടുതരത്തിൽ പ്രധാനമായും തിരിച്ചടിയാകും. ഒന്ന്, അവശ്യവസ്‌തുക്കളുടെ വിലകൂടുന്നത് കുടുംബ ബഡ്‌ജറ്റിന്റെ താളംതെറ്റിക്കും; രണ്ട്, നാണയപ്പെരുപ്പം നിയന്ത്രിക്കാനായി റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കൂട്ടും. ഇത്, ബാങ്ക് വായ്‌പകളുടെ പലിശനിരക്ക് കൂടാനിടയാക്കും. അതായത്, ഇ.എം.ഐ ബാദ്ധ്യത കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |