ആലപ്പുഴ : ഫെബ്രുവരി പകുതിയായിട്ടും ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടാതെ ദുരിതത്തിലായി സ്കൂൾ പാചക തൊഴിലാളികൾ. ജില്ലയിലെ പാചക തൊഴിലാളികൾക്ക് നൽകേണ്ട രണ്ടരക്കോടി രൂപയിൽ അരക്കോടി മാത്രമാണ് സർക്കാർ പാസാക്കിയത്. ബാക്കി തുകയുടെ കാര്യത്തിൽ തീരുമാനമാകാത്തതിനാലാണ് ശമ്പളവിതരണത്തിൽ അനിശ്ചിതത്വം തുടരുന്നത്. ഫണ്ട് യഥാസമയം കിട്ടാത്തതിനാൽ ഈ അദ്ധ്യയന വർഷം പല മാസങ്ങളിലും ഗഡുക്കളായി വേതനം നൽകുന്ന സ്ഥിതിയുമുണ്ടായിരുന്നു.
ഉച്ചഭക്ഷണ നടത്തിപ്പിനായി സ്കൂളുകൾക്ക് ലഭിക്കേണ്ട ഫണ്ടും രണ്ട് മാസമായി മുടങ്ങിയിരിക്കുകയാണ്. അരിയും തൊഴിലാളികളുടെ വേതനവും വിദ്യാഭ്യാസവകുപ്പാണ് സ്കൂളുകൾക്ക് നൽകുന്നത്. അഞ്ഞൂറ് വിദ്യാർത്ഥികൾ വരെയുള്ള സ്കൂളുകളിൽ ഒരു തൊഴിലാളി ഒറ്റയ്ക്കാണ് ജോലി ചെയ്യുന്നത്. ഇതു മൂലം കടുത്ത ജോലി ഭാരമാണ് അനുഭവിക്കുന്നതെന്ന് പ്രായമായ തൊഴിലാളികൾ പറയുന്നു.
ഇത്തവരണത്തെ സംസ്ഥാന ബഡ്ജറ്റിൽ സ്കൂൾ പാചകത്തൊഴിലാളികളെ പാടെ അവഗണിച്ചതായി തൊഴിലാളികളും സംഘടനകളും കുറ്റപ്പെടുത്തുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.രവീന്ദ്രനാഥാണ് തൊഴിലാളികളുടെ വേതനം പ്രതിദിനം 600 രൂപയായി ഉയർത്തിയത്.
ഗഡുക്കളായും ശമ്പളം
1.അദ്ധ്യയന വർഷത്തിൽ മിക്ക മാസങ്ങളിലും ശമ്പളം മുടങ്ങും
2.മാസത്തിൽ ഗഡുക്കളായും ശമ്പളം നൽകുന്ന സ്ഥിതി
3.വേതനമല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല
4.തൊഴിലാളികളിൽ ഭൂരിഭാഗവും 50 വയസ് പിന്നിട്ടവർ
വേതനം (രൂപയിൽ)
പ്രതിദിന വേതനം : 600
മാസം ശരാശരി പ്രവൃത്തിദിനങ്ങൾ : 22
മാസവേതനം (ശരാശരി) : 13200
മറ്റെല്ലാ മേഖലകളെയും പരിഗണിച്ചപ്പോഴും സ്കൂളുകളിൽ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികളെ ബഡ്ജറ്റിൽ സർക്കാർ പാടേ അവഗണിച്ചു. വേതനം ഉടനടി തന്നില്ലെങ്കിൽ അടുക്കള പൂട്ടൽ സമരത്തിലേക്കടക്കം കടക്കേണ്ടിവരും
- സുരേഷ് സൂര്യമംഗലം, സ്കൂൾ പാചക തൊഴിലാളി സംഘടനാ പ്രതിനിധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |