ചേർത്തല: അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പിൽ തട്ടി, ചേർത്തലക്കാരുടെ സ്വപ്നപദ്ധതിയായ നെടുമ്പ്രക്കാട്-വിളക്കുമരം പാലം സഞ്ചാരത്തിന് തുറന്നുകൊടുക്കുന്നത് വൈകുന്നു. പരപ്പേൽ, വിളക്കുമരം ഭാഗങ്ങളിൽ അപ്രോച്ച് റോഡിനായി 30 സെന്റിലധികം വീതം സ്ഥലം ഏറ്റെടുക്കുന്ന നടപടിയാണ് നീളുന്നത്. ചേർത്തല,അരൂർ നിയോജക മണ്ഡലങ്ങളിലെ ചേർത്തല നഗരസഭയേയും ചേന്നംപള്ളിപ്പുറം പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. 5 വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തി നൽകേണ്ട കിഫ്ബി (എൽ.എ) നടപടികളാണ് വൈകുന്നത്.
ചെങ്ങണ്ട പാലത്തിന് സമാന്തരമായി വയലാർ കായലിന് കുറുകെയാണ് നിർദ്ദിഷ്ടപാലം. 11 മീറ്ററാണ് വീതി. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. നിലവിൽ നെടുമ്പ്രക്കാട് ഭാഗത്ത് 20 മീറ്റർ നീളത്തിൽ ഗാബിയൻ വർക്ക് പുരോഗമിക്കുകയാണ്.
പാലം പൂർത്തിയാകുമ്പോൾ
ചേർത്തല അരൂക്കുറ്റി റോഡിന് സമാന്തര യാത്രാമാർഗം തുറക്കും
പള്ളിപ്പുറം ഇൻഫോപാർക്ക്, ഫുഡ്പാർക്ക് എന്നിവിടങ്ങളിലേക്ക് ചേർത്തലയിൽ നിന്ന് എളുപ്പ വഴി
ചേർത്തല നഗരസഭയുടെ വടക്കുകിഴക്കൻ മേഖലയുടെ സമഗ്രവികസനം
പള്ളിപ്പുറം പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ വേഗം എത്തിച്ചേരാം
2005 ജനുവരി 15ന് എ.കെ.ആന്റണിയാണ് പാലത്തിന് തറക്കല്ലിട്ടത്
പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി പാതിവഴിയിൽ മുടങ്ങി
ഒന്നരപതിറ്റാണ്ടിനുശേഷം കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മാണം പുനരാരംഭിച്ചു
2019 സെപ്തംബർ 6ന് ജി.സുധാകരനാണ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തത്
തടസങ്ങളെല്ലാം നീക്കി 2021ലാണ് നിർമ്മാണം ആരംഭിച്ചത്.
പാലത്തിന്റെ നീളം 245.8 മീറ്റർ
നിർമ്മാണ ചിലവ് 20.37 കോടി
26 മീറ്റർ നീളമുള്ള മൂന്നു സ്പാനുകൾ
25.4 മീറ്റർ നീളമുള്ള ഒരു സ്പാൻ
25.7 മീറ്റർ നീളമുള്ള രണ്ട് സ്പാനുകൾ
10 മീറ്റർ നീളമുള്ള രണ്ട് വെല്ലുകൾ
11 മീറ്റർ നീളമുള്ള ഒരു ബോക്സ് കൽവെർട്ട്
60 മീറ്റർ നീളമുള്ള ഐലൻഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |