അരൂർ: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. അരൂർ ഗ്രാമപഞ്ചായത്ത് നാലാംവാർഡ് പള്ളിയറക്കാവ് കാക്കപ്പറമ്പിൽ വീട്ടിൽ കെ.എസ്. ഉണ്ണിയെ (41) ആണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണിയുടെ ഭാര്യ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരയ്ക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33) ദിവസങ്ങൾക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് അന്വേഷണം നടത്തി ഉണ്ണിയെ അറസ്റ്റ് ചെയ്തത്.
2011ലായിരുന്നു ഉണ്ണിയുടെയും നീതുമോളുടെയും വിവാഹം. സൗന്ദര്യം പോരെന്ന് പറഞ്ഞ് അന്ന് മുതൽ ഉണ്ണി നീതുവിനെ ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയെങ്കിലും പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് ഉണ്ണി തിരികെക്കൊണ്ടു വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം നൽകാതെയും കുട്ടികൾക്ക് സ്‌കൂളിൽ പോകുവാനുള്ള സാമഗ്രികൾ വാങ്ങി നൽകാതെയും ഉണ്ണി പെരുമാറിയതിൽ മനം നൊന്താണ് നീതു തൂങ്ങി മരിച്ചതെന്നാണ് പരാതിയിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മക്കൾ : അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |