മാന്നാർ: സുഹൃത്തുക്കളും സഹപാഠികളുമായ മുസ്ലിം സഹോദരങ്ങളുടെ കഠിന വ്രതത്തിന്റെ മാഹാത്മ്യം ഉൾക്കൊണ്ട് ഇരമത്തൂർ ജുമാമസ്ജിദിൽ ഗോപാലകൃഷ്ണൻ നായർ ഒരുക്കുന്ന ഇഫ്താർ വിരുന്ന് 26 വർഷം പിന്നിടുന്നു. ആദ്യ കാലത്ത് കപ്പ വേവിച്ചതും മീൻ കറിയുമായിരുന്നു വിഭവങ്ങളെങ്കിൽ, പിന്നീട് അത് ബിരിയാണിയും പത്തിരിയുമൊക്കെയായി എന്ന ഒറ്റവ്യത്യാസമേ ഇത്രയും കാലത്തിനിടയിൽ ആബന്ധത്തിന് ഉണ്ടായിട്ടുള്ളു. മാന്നാർ കുരട്ടിക്കാട് പാട്ടമ്പലം ദേവസ്വം വൈസ് പ്രസിഡന്റായ ഗോപാലകൃഷ്ണൻ നായർ, പുണ്യവ്രതത്തിന്റെ സായം സന്ധ്യയിൽ പ്രാർത്ഥനക്കായി പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് നോമ്പ് തുറക്കൽ ഇത്തവണ കരുതിവച്ചത് പഴ വർഗ്ഗങ്ങളും ശീതള പാനീയങ്ങളും പലഹാരങ്ങളുമായിരുന്നു.
റമദാനിലെ അവസാന പത്തിലെ ഒരു ദിവസമാണ് മുമ്പ് തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇത്തവണ രണ്ടാമത്തെ പത്തിലെ അവസാന ദിവസമായ ശനിയാഴ്ചയായിരുന്നു
ടി.എസ്.ഗോപാലകൃഷ്ണൻ നായർ ഇഫ്താർ വിരുന്നൊരുക്കിയത്. ഇരമത്തൂർ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് അജിത്ത്, ഷിജാർ നസീർ, ഷാജി, ഷാജഹാൻ, കമ്മിറ്റി അംഗങ്ങളായ ശിഹാബ്, നിസാമുദ്ദീൻ, മദ്രസാ അദ്ധ്യാപകൻ അൻസാർ മിസ്ബാഹി തുടങ്ങിയവർ ഗോപാലകൃഷ്ണൻ നായരെ സ്വീകരിച്ചു.
മനസിലെന്നും സൗഹാദ്ദം
എൽ.ഐ.സി ഏജന്റും മാന്നാർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡംഗവുമായ കുരട്ടിക്കാട് തിരുവഞ്ചേരിൽ പുണർതത്തിൽ ഗോപാലകൃഷ്ണൻ നായർ, ജില്ലാ സഹകരണ ബാങ്ക് മാന്നാർ ശാഖയിലെ ഡെയ്ലി ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റായിരുന്നു. ഒരുവർഷം മുമ്പ് വിരമിച്ച അദ്ദേഹം സാമൂഹ്യ,സാമുദായിക പ്രവർത്തനങ്ങളിൽ സജീവമാണ്. സരസ്വതിയമ്മയാണ് ഭാര്യ. മൂത്ത മകൻ ഡോ.ടി.ജി. ഗോപകുമാർ കാൺപൂർ ഐ.ഐ.ടി യിൽ പ്രൊഫസറും രണ്ടാമത്തെ മകൻ ശ്യാം ജി.നായർ ഡൽഹിയിൽ ഫാഷൻ ഡിസൈനറുമാണ്. ഏക മകൾ ഡോ.ധന്യ ജി.നായർ തെക്കേ അമേരിക്കയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയാണ്.
മാന്നാറിന്റെ മത സാഹോദര്യവും പരസ്പര സ്നേഹവും നിലനിൽക്കുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്
-ഗോപാലകൃഷ്ണൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |