അരൂർ: അരൂർ മേഖലയിൽ രാപ്പകൽ ഭേദമന്യേ ഇരുചക്ര വാഹന മോഷണം പോകുന്നത് പതിവാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇലക്ട്രിക് സ്കൂട്ടറും ബൈക്കുമാണ് മോഷ്ടിക്കപ്പെട്ടത്. അരൂർ പള്ളിക്ക് സമീപത്തെ ആംസ് എൻജിനിയറിംഗ് വർക്ക് ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 3 നാണ് മോഷണം പോയത്. തുറവൂർ സ്വദേശിനിയായ വർക്ക്ഷോപ്പ് ജീവനക്കാരി മിനിയുടെതാണ് സ്കൂട്ടർ. കടയിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വിയിൽ നിന്ന് അന്യ സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്ന യുവാവ് ഇതേ ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചു പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. അരൂർ റെയിൽവേസ്റ്റേഷനു സമീപം നെടുമ്പള്ളി വീട്ടിൽ എ.എസ്.ബിനുവിന്റെ വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന ബൈക്കാണ് വെള്ളിയാഴ്ച രാത്രി കവർന്നത്. വാഹന ഉടമകൾ അരൂർ പൊലീസിൽ പരാതി നൽകി. അരൂരിൽ ഇതിന് മുമ്പും നിരവധി ഇരുചക്ര വാഹനങ്ങൾ മോഷണം പോയിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |