കുട്ടനാട്: രണ്ടുദിവസമായി തോരാതെ പെയ്ത മഴയിൽ രണ്ടടിയിലേറെ ജലനിരപ്പ് ഉയർന്നത് കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീതിപരത്തി. പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളുടെ ബണ്ട് കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ കൈനകരി, നെടുമുടി ,ചമ്പക്കുളം, രാമങ്കരി പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ ഏതുനിമിഷവും വെള്ളംകയറാവുന്ന സ്ഥിതിയാണ്.
കൈനകരിയിലെ വടക്കേ വാവക്കാട്, ചമ്പക്കുളത്തെ ഗൊവേന്ത, പടച്ചാൽ, ചക്കംകരി, എഴുകാട്, രാമങ്കരിയിലെ തെക്കേതൊള്ളായിരം, മണലുംഭാഗം തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം വെള്ളം ബണ്ടുകവിഞ്ഞൊഴുകി. ഇതോടെ നിരവധി വീടുകളും പുരയിടങ്ങളും വെള്ളകയറിയ നിലയിലാണ്. മാത്രമല്ല, പാടശേഖരങ്ങൾക്ക് നടുവിലെ തുരുത്തുകളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു.
മങ്കൊമ്പ് - ചമ്പകുളം റോഡിൽ ചമ്പക്കുളം ജംഗ്ക്ഷൻ മുതൽ പോരൂർക്കര സ്ക്കൂൾ വരെയുള്ള ഭാഗവും ഇതിനോട് ചേർന്നുള്ള മാങ്കുളം കാവ് റോഡും വെള്ളത്തിലായി. ഏത് നിമിഷവും വാഹനഗതാഗതം തടസ്സപ്പെടാം. രണ്ടു ദിവസം കൂടി മഴ ശക്തമായി തുടർന്നാൽ കുട്ടനാട്ടിലെ സ്ഥിതി തീർത്തും രൂക്ഷമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |