ആലുവ: ഒരു കിലോ എം.ഡി.എം.എയുമായി ആലുവയിൽ യുവതി പിടിയിലായ കേസിൽ രണ്ട് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊന്നാനി വെളിയംകോട് സ്വദേശി ജുറൈദ് (29), തോപ്പുംപടി കരുവേലിപ്പടി സ്വദേശി ആബിദ് (34) എന്നിവർക്കെതിരായാണ് ആലുവ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ജൂണിലാണ് ഒരു കിലോ എം.ഡി.എം.എ യുമായി മംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തറിനെ (26) പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവർ പിടിയിലായത്. വാട്ടർ ഹീറ്ററിൽ ഡൽഹിയിൽ നിന്ന് ട്രെയിനിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു രാസലഹരി.
സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി സഫീറിനെയും (35) പൊലീസ് പിടികൂടിയിരുന്നു. യുവതിയുമായി ബന്ധമുള്ളയാളാണ് ഇയാൾ. 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന മയക്കുമരുന്നാണ് യുവതിയിൽ നിന്നും കണ്ടെടുത്തത്. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 94979871 14, 9497980506 എന്നീ നമ്പറിൽ വിളിച്ചറിയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |