
ആലപ്പുഴ: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടംഗ കുടുംബത്തിന്റെ മരണം ഉൾപ്പടെ ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുമ്പോഴും ഹോട്ടലുകളിലെയും ഭക്ഷണശാലകളിലെയും ഫ്രീസറുകൾക്ക് ലോഗ് ബുക്കില്ല. ഇറച്ചിയും മീനും മുട്ടയും ഉൾപ്പടെ വേഗത്തിൽ കേടാകുകയും ബാക്ടീരിയ ഉൾപ്പെടെയുള്ള സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം ജീവനെടുക്കുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് ഭക്ഷ്യ സുരക്ഷാ നിയമത്തിലെ ലൈസൻസിംഗ് ആന്റ് രജിസ്ട്രേഷൻ ചട്ടങ്ങളിൽ ഫ്രീസറുകൾക്ക് ലോഗ് ബുക്ക് നിർബന്ധമാക്കിയത്. ഭക്ഷ്യസുരക്ഷാചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ രണ്ട് ലക്ഷം രൂപവരെ പിഴ ചുമത്താമെന്നിരിക്കെ, ഭക്ഷ്യസുരക്ഷാ നിയമം കേരളത്തിൽ നടപ്പിലായി ഒന്നര പതിറ്റാണ്ടായിട്ടും ഫ്രീസർ ലോഗ് ബുക്കുകളുടെ കാര്യത്തിൽ കർശന നടപടിയുണ്ടായിട്ടില്ല.
ഫ്രീസറിൽ ഇറച്ചി ഉൾപ്പെടെ സ്റ്റോർ ചെയ്തതും അത് ഓരോ തവണയും തുറക്കുകയും അടയ്ക്കുകയും ചെയ്ത സമയവും പുറത്തെടുത്ത അളവുമാണ് ലോഗ് ബുക്കിൽ രേഖപ്പെടുത്തേണ്ടത്. മൈനസ് 5നും 20നും ഇടയ്ക്കുള്ള ഊഷ്മാവിലാണ് ഫ്രീസറിൽ ഇത്തരം സാധനങ്ങൾ സൂക്ഷിക്കേണ്ടത്. വൈദ്യുതി തടസമോ, ജനറേറ്റർ തകരാറോ കാരണം ഫ്രീസറിലെ താപനിലവ്യത്യാസം വന്നാൽ ബാക്ടീരിയ പ്രവർത്തിച്ച് തുടങ്ങും. അലക്ഷ്യമായി ഫ്രീസർ കൈകാര്യം ചെയ്യുന്നതൊഴിവാക്കി ഇത് തടയുന്നതിനാണ് ലോഗ് ബുക്ക് നിർദേശിച്ചിട്ടുള്ളത്. തീയതി, ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ, അവ വച്ചതും പുറത്തെടുക്കുന്നതുമായ സമയം, താപനില എവയെല്ലാം ലോഗ് ബുക്കിൽ ഉടമതന്നെ രേഖപ്പെടുത്തണം. ഭക്ഷ്യസുരക്ഷാപരിശോധനയിൽ ലോഗ് ബുക്കിലുള്ള സാധനങ്ങളും ഫ്രീസറിന്റെ താപനിലയും കൃത്യമായിരിക്കണം. അല്ലാത്ത പക്ഷം ഭക്ഷ്യസുരക്ഷാചട്ടങ്ങൾ ലംഘിച്ചതിന് നടപടിയെടുക്കാം.
കാര്യക്ഷമമല്ല, പരിശോധന
ഭക്ഷ്യവിഷബാധകാരണമുള്ള മരണങ്ങൾ ആവർത്തിക്കുമ്പോഴും
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകൾ കാര്യക്ഷമമല്ല. മത്സ്യക്ഷാമവും ഉയർന്ന വിലയും അന്യസംസ്ഥാനങ്ങളിൽ വിഷമത്സ്യങ്ങളെത്താനുള്ള അവസരമായിട്ടും പരിശോധനയും നടപടികളും ചട്ടപ്പടിയാണ്. ഫ്രീസർ ലോഗ് ബുക്കുൾപ്പെടെയുള്ള സംവിധാനങ്ങളോ, കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരെ ആജീവനാന്തം കരിമ്പട്ടികയിൽപ്പെടുത്താനുള്ള വ്യവസ്ഥയോ പാലിക്കപ്പെടാറില്ല.
പൊട്ടിയ മുട്ടയും വില്ലൻ
വാഹനത്തിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും തട്ടിയും മുട്ടിയും തോട് പൊട്ടുന്ന മുട്ടുന്ന മുട്ടകളിലേക്ക് സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ബാക്ടീരിയ പ്രവേശിക്കും. ബേക്കറികളിൽ പപ്സ് ഉണ്ടാക്കാനും മയോന്നൈസിനും മറ്റും ഇത്തരം മുട്ടകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
ഭക്ഷ്യസുരക്ഷ
സംസ്ഥാനത്ത്
റീജിയണൽ ലാബുകൾ: 3
മൊബൈൽ ലാബുകൾ: 14
ഫുഡ് സേഫ്റ്റി ഓഫീസർമാർ: 140
ജില്ലാ നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർമാർ: 14
മൊബൈൽ വിജിലൻസ് സ്ക്വാഡ്: 3
.......................................................
ഫ്രീസിംഗ് ലോഗ് ബുക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി കൈക്കൊള്ളും.
- അസി. ഫുഡ് സേഫ്റ്റി കമ്മിഷണർ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |