ആലപ്പുഴ: കൊവിഡിന്റെ ആദ്യ തരംഗത്തിൽ പ്രായമുള്ളവരും, മറ്റ് രോഗബാധിതരും മാത്രമാണ് മരണത്തിന് പിടികൊടുത്തിരുന്നതെങ്കിൽ, രണ്ടാം ഘട്ടം എത്തിയപ്പോഴേക്കും സ്ഥിതി കീഴ്മേൽ മറിഞ്ഞു. കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും ദിവസംതോറും വർദ്ധിക്കുകയാണ്. രോഗാണുവിന്റെ ജനിതക ഘടനയിലുണ്ടായ മാറ്റമാണ് തീവ്രതയിലെ മാറ്റത്തിന് കാരണം. യാതൊരു അസുഖവുമില്ലാത്ത ആരോഗ്യവാൻമാർ പോലും കൊവിഡിന്റെ സങ്കീർണതകൾ അനുഭവിക്കുന്നു. ഒരു വീട്ടിൽ ഒരാൾ രോഗബാധിതനായാൽ മറ്റെല്ലാ കുടുംബാംഗങ്ങളിലേക്കും വൈറസ് വേഗത്തിൽ പ്രവഹിക്കുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പത്മകുമാർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർ മരുന്ന് കഴിച്ച് ശാരീരിക ക്ഷമത നിലനിർത്തണം. പുറത്തിറങ്ങുമ്പോഴും, വയോജനങ്ങളോടും കുട്ടികളോടും ഇടപഴകുമ്പോഴും വലിയ ശ്രദ്ധ നൽകണം. ലഘു അലർജിയുള്ളവർക്ക് പ്രതിരോധ വാസ്കിൻ എടുക്കുന്നതിൽ തടസമില്ലെന്നും ഡോ.പത്മകുമാർ പറഞ്ഞു.
നിലവിലെ അനുകൂല ഘടകങ്ങൾ
കൊവിഡിന്റെ പ്രാരംഭകാലത്തെ അപേക്ഷിച്ച്, ചികിത്സയിൽ അനുഭവസമ്പത്ത് ലഭിച്ചു എന്നതാണ് നിലവിലെ ഗുണകരമായ സാഹചര്യം. ആരോഗ്യവിഭാഗത്തിന് കൂടുതൽ കാര്യക്ഷമമാകാൻ സാധിച്ചു. വാക്സിൻ എത്തിയതാണ് മറ്റൊരു ആശ്വാസം. 80 ശതമാനം വരെ പ്രതിരോധശേഷി ലഭിക്കുന്നതിന് വാക്സിനേഷൻ സഹായിക്കുന്നുണ്ട്. വാക്സിൻ ലഭ്യതയിൽ ദൗർലഭ്യം നേരിടുന്നുണ്ടെങ്കിലും, മരുന്ന് ലഭ്യമായാലുടൻ മടി കൂടാതെ അവ സ്വീകരിക്കാൻ എല്ലാവരും തയാറകണം.
നിസാരമായി കാണരുത്
പ്രായമുള്ളവർക്കും, മറ്റ് അസുഖങ്ങളുള്ളവർക്കും മാത്രമേ, കൊവിഡ് മാരകമാകൂ എന്ന ധാരണ തെറ്റാണ്. സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ പിന്തുടരുകയാണ് ആവശ്യം. ലഘു ലക്ഷണങ്ങളുള്ളവർ വീടുകളിൽ തന്നെ തുടരുന്നതും, ഗുരുതര പ്രശ്നങ്ങൾ നേരിടുന്നവർ മാത്രം ആശുപത്രികളെയും, സി എഫ് എൽ ടി സികളെയും ആശ്രയിക്കുന്നതുമാണ് നല്ലത്.
വില്ലൻ
കൊവിഡ് ആവിർഭവിച്ച് ഒന്നരവർഷം പിന്നിടുമ്പോഴും ആന്റി വൈറൽ ലഭ്യമല്ലെന്നതാണ് വലിയ ന്യൂനത. മാസ്ക്, സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവയാണ് ഏറ്റവും വലിയ മരുന്ന്. ഇവ കൃത്യമായി പാലിക്കുന്നവർക്ക് രോഗസാദ്ധ്യത താരതമ്യേന കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |