ആലപ്പുഴ: ലോക്ക്ഡൗണിന്റെ രണ്ടാം ദിനവും പൊലീസ് പിടിമുറുക്കി നിലയുറപ്പിച്ചതിനാൽ, ഞായറാഴ്ചയുടെ കൂടി പശ്ചാത്തലത്തിൽ തെരുവുകൾ വിജനമായിരുന്നു ഇന്നലെ. ദേശീയപാതയിലും പ്രധാന റോഡുകളിലും ജില്ലാ അതിർത്തികളിലുമായിരുന്നു പ്രധാനമായും പരിശോധന കടുപ്പിച്ചത്.
ഇന്നലെ ജില്ലയിൽ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 42 കേസുകളിൽ 23 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 10 പേർക്കും മാസ്‌ക് ധരിക്കാത്തതിന് 762 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 633 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 23890 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കിട്ടുണ്ട്. പരിശോധനയ്ക്ക് കൂടുതൽ പട്രോളിംഗ് വാഹനങ്ങളും കൂടുതൽ സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തി.അടിയന്തിര ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് പൊലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുളള ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായിട്ടുണ്ട്. വളരെ അത്യാവശ്യമുളളവർ മാത്രമേ ഓൺ ലൈൻ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. എല്ലാവർക്കും പാസ് ലഭിക്കില്ല. പൊലീസ് പാസിനോടൊപ്പം ഒരു തിരിച്ചറിയൽ കാർഡ് കൂടി കരുതേണ്ടതാണ്. അടുത്ത ബന്ധുവിന് മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിത്സ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |