ചേർത്തല: കുടുംബവീടായ, ചേർത്തല പട്ടണക്കാട് പഞ്ചായത്തിലെ വിയാത്രയിലുള്ള 'കളത്തിപ്പറമ്പിൽ' വീടിൻറ്റെ മണ്ണിൽ അന്തിയുറങ്ങണമെന്നാണ് ആഗ്രഹമെന്ന് ഗൗരിഅമ്മ ഇടയ്ക്ക് പറയാറുണ്ടായിരുന്നു. സി.പി.എം വിട്ട് ജെ.എസ്.എസിൽ സജീവമായ കാലത്തായിരുന്നു അത്. പിന്നീട് ഇടതുപക്ഷത്തേക്ക് മടങ്ങിയെത്തിയപ്പോഴാണ് വലിയചുടുകാട്ടിൽ അന്ത്യവിശ്രമം കൊള്ളണമെന്ന ആഗ്രഹം ഗൗരിഅമ്മയ്ക്കുണ്ടായത്.
രാഷട്രീയ പടവുകൾ താണ്ടി കെ.ആർ.ഗൗരിഅമ്മ ചരിത്രത്തിലേക്ക് നടന്നുകയറിയത് വീയാത്രയിലെ കളത്തിപ്പറമ്പിൽ വീട്ടിൽ നിന്നാണ്. ഈഴവ പ്രമാണിയായിരുന്ന രാമനും പാർവതിയമ്മയും തീരദേശ ഗ്രാമമായ വീയാത്രയിലേക്ക് താമസമാക്കിയത് 1918ലാണ്. അതുവരെ തുറവൂർ പഞ്ചായത്തിലുൾപെട്ട മനക്കോടത്തായിരുന്നു താമസം.
പുതിയ വീട്ടിലെ ആദ്യ കൺമണി ഗൗരിഅമ്മയായിരുന്നു. പത്തുമക്കളിൽ ഏഴാമത്തെയാളായിരുന്നു ഗൗരിഅമ്മ. പൊന്നാംവെളിയിൽ നിന്നു തോടരികിലൂടെയുള്ള നടവഴിമാത്രമായിരുന്നു വീയാത്രയിലേക്കുള്ള ഏക മാർഗം. കുട്ടിക്കാലം മുതൽ രാഷ്ട്രീയത്തിലെത്തിയ നാൾവരെ അതുവഴിയുള്ള യാത്രകൾ ഏറെ അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് ഗൗരിഅമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ദുഖവും ദുരിത ജീവിതങ്ങളും ഈ യാത്രകളിലെ സ്ഥിരം കാഴ്ചകളായിരുന്നു.
കളത്തിപ്പറമ്പിൽ വീട് ഗൗരിഅമ്മയുടെ ജന്മംകൊണ്ടുമാത്രമല്ല ചരിത്രത്തിൽ ഇടം പിടിച്ചത്. ശ്രീനാരായണ ഗുരു, കുമാരനാശാൻ മുതൽ കേരളത്തിൽ നിന്നും പുറത്തു നിന്നും വന്ന അനവധി വിശിഷ്ട വ്യക്തികളും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും കളത്തിപ്പറമ്പിലെ പ്രധാന സന്ദർശകരായിരുന്നു. രാമസ്വാമി നായ്ക്കർ, ടി.കെ. മാധവൻ,സി.വി. കുഞ്ഞിരാമൻ,മൂർക്കോത്ത് കുമാരൻ,ഡോ.ഇ.കെ. മാധവൻ,വക്കീൽ കൃഷ്ണൻ അയ്യപ്പൻ, എൻ.ആർ. കൃഷ്ണൻ,വി.കെ. വേലായുധൻ,ആർ.സുഗതൻ, മിതവാദി പത്രാധിപർ ടി.ഡി. കൃഷ്ണൻ തുടങ്ങിയ പ്രധാനികൾ കളത്തിപ്പറമ്പിലെ അതിഥികളായി എത്തിയിട്ടുണ്ട്. പ്രമാണിയെങ്കിലും കമ്മ്യൂണിസത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന രാമൻ വലിയ സത്കാരപ്രിയനുമായിരുന്നു. ഗൗരിഅമ്മയുടെ മൂത്ത സഹോദരൻ കെ.ആർ.സുകുമാരൻ മുഴുവൻ സമയ പാർട്ടിപ്രവർത്തകനും നേതാവുമായി വളർന്നതോടെയാണ് കളത്തിപ്പറമ്പ് വീട് കമ്മ്യൂണിസ്റ്റുകാരുടെ പ്രധാന സന്ദർശന കേന്ദ്രമായത്.നിരോധിത കാലഘട്ടത്തിൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പോലും ഇവിടെ നടന്നിട്ടുണ്ട്.പി.കൃഷ്ണപിള്ളയും എ.കെ.ജിയും, ഇ.എം.എസും ടി.വി.തോമസും അടക്കമുളളവർ കളത്തിപ്പറമ്പിൽ വീട്ടിൽ എത്തിയിട്ടുണ്ട്.
ഈ വീട്ടിൽ സന്ദർശകനായെത്തിയപ്പോഴാണ് ടി.വി.തോമസിനെ ഗൗരിഅമ്മ ആദ്യമായി കാണുന്നതും!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |