ആലപ്പുഴ: 'യുവാക്കളെക്കാൾ ഹരമാണ് ഗൗരിഅമ്മയ്ക്ക് വണ്ടി വേഗത്തിൽ വിടുന്നത്. വാഹനം ഓടിക്കുന്നത് ഞാനാണെങ്കിലും, സ്റ്റിയറിംഗ് നിയന്ത്രണം പൂർണമായും പിൻ സീറ്റിലാണ്. എടാ ജോസേ, വലിച്ചുവിട്ടോ, ഓവർടേക്ക് ചെയ്തോ... ഓരോനിർദ്ദേശങ്ങൾ ഇങ്ങനെ വന്നുകൊണ്ടേയിരിക്കും'- കഴിഞ്ഞ 11 വർഷം ഗൗരിഅമ്മയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന എ. ജോസഫ് പറയുന്നു.
എല്ലാ ദീർഘദൂര യാത്രകൾക്കിടയിലും, ഡ്രൈവിംഗ് പഠിച്ച കഥ പറയുന്ന പതിവുണ്ടായിരുന്നു ഗൗരിഅമ്മയ്ക്ക്. എൽ.എൽ.ബിക്ക് പഠിക്കുന്ന കാലത്താണ് വാഹനം ഓടിക്കാൻ പഠിച്ച് ലൈസൻസെടുത്തത്. അക്കാലത്ത് അച്ഛന് അംബാസഡർ കാറുണ്ടായിരുന്നു. മന്ത്രിയായിരിക്കെ, ഡ്രൈവർ അവധിയിലായ ദിവസം കാർ സ്റ്റാർട്ടാക്കി റിവേഴ്സെടുത്തു. പക്ഷേ നിയന്ത്രണം കൈയിൽ നിന്ന് പോയി. വാഹനം മതിലിൽ ഇടിച്ചു നിന്നു. പിന്നീടൊരിക്കലും സ്റ്റിയറിംഗിൽ കൈവച്ചിട്ടില്ല. ധാരാളം യാത്ര ചെയ്യുന്നതിനാൽ എല്ലാ സ്ഥലങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. യാത്രകളെ ഏറെ ഇഷ്ടമായിരുന്നു. 98-ാം വയസിലും ഒറ്റയിരിപ്പിൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമെല്ലാം യാത്ര ചെയ്തിട്ടുണ്ട്. വഴി മദ്ധ്യേ ഹോട്ടലുകളിൽ ഇറങ്ങി ആഹാരം കഴിക്കുന്ന പതിവില്ല. ആഹാരം വരുത്തിച്ച്, വാഹനത്തിൽ തന്നെയിരുന്ന് കഴിക്കും. പുറത്തിറങ്ങി ആളെക്കൂട്ടണ്ട എന്നാണ് ഗൗരിഅമ്മ പറയാറുള്ളത്.
ഡി.സി മിൽ കയർ ഫാക്ടറിയിൽ ജീവനക്കാരനായിരുന്ന ജോസഫ് പതിനൊന്ന് വർഷം മുമ്പ് ഓട്ടത്തിന് വിളിച്ചതനുസരിച്ചാണ് ആദ്യമായി ഗൗരിഅമ്മയ്ക്കരികിൽ എത്തിയത്. യാത്രയ്ക്കിടെ വീടും ജോലിയുമൊക്കെ തിരക്കിയ ഗൗരിഅമ്മ ജോസഫിനോട്, നാളെ മുതൽ ഡ്രൈവറായി ഒപ്പം കൂടിക്കൊള്ളാൻ പറഞ്ഞു. നിർദ്ധന കുടുംബാംഗമായിരുന്ന തനിക്ക് ജീവിതം തന്നത് ഗൗരിഅമ്മയാണെന്ന് ജോസഫ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |